കോട്ടയം: മുല്ലപ്പെരിയാര്‍ ഡാം പൊളിച്ച് പണിയണമെന്ന് ആവശ്യപ്പെട്ട് പി സി ജോര്‍ജ് . ഡാം പൊളിച്ച് പണിയില്ലെന്ന് പറയുന്ന ഭരണാധികാരി നാടിന്റെ ശത്രുവാണെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നൽകുവാൻ മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം. പുതിയ ഡാം പണിയാൻ തയ്യാറായില്ലെങ്കിൽ ഹർത്താൽ അടക്കുള്ള പ്രക്ഷോഭങ്ങൾ ഉണ്ടാകും. ജീവൻ രക്ഷിക്കാൻ ഏത് സമരമാർഗവും സ്വീകരിക്കാൻ ജനങ്ങൾ നിർബന്ധിതരാവും. ഏതു ഡാമിനും 50 വര്‍ഷത്തില്‍ കൂടുതല്‍ ആയുസില്ലെന്നാണ് ശാസ്ത്രലോകം പറയുന്നത്. എന്നാൽ, മുല്ലപ്പെരിയാര്‍ ഡാമിന്റെ പഴക്കം 126 കൊല്ലമാണ്. ആയുസ് തീര്‍ന്നെന്ന് മാത്രമല്ല ഏതു നിമിഷവും പൊട്ടുമെന്ന നിലയിലാണ്. ഡാം തകരുമെന്ന് ഭീതിപരത്തുന്നവരെ പിടിച്ച് ജയിലിലിടുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അദ്ദേഹം ഒരു തമാശക്കാരനാണെന്ന് ആദ്യമായാണ് അറിയുന്നത്. ജനകീയ വിഷയം ഉന്നയിച്ചാല്‍ അറസ്റ്റ് ചെയ്യുമെങ്കില്‍ ആദ്യം അറസ്റ്റ് ചെയ്യേണ്ടത് പിണറായി വിജയനെയാണ്. പിണറായി തന്നെയാണ് മുല്ലപ്പെരിയാർ വിഷയം ആദ്യം പറഞ്ഞത്'- പി സി ജോർജ് പറഞ്ഞു.
തമിഴ് നാടിന്റെ നിലപാടിനോട് വഴങ്ങുന്ന സംസ്ഥാന സർക്കാർ കേരളത്തോടും ജനങ്ങളോടും ചെയ്യുന്നത് മഹാ അപരാധമാണെന്ന് കുറ്റപ്പെടുത്തിയ പി സി ജോർജ് കേരളത്തിലെ എല്ലാ രാഷ്ട്രീയ കക്ഷികളിലെയും നേതാക്കൾക്ക് തമിഴ്‌നാട്ടിൽ ഭൂമിയുണ്ടെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |