വിവാഹപരസ്യങ്ങൾ പലതരത്തിൽ കാണാറുണ്ട്. മക്കൾക്ക് വേണ്ടി മാതാപിതാക്കൾ നൽകുന്നതും അടുത്ത കൂട്ടുകാർ നൽകുന്നതും ബന്ധുക്കൾ നൽകുന്നതുമൊക്കെയാകാം. എന്നാൽ, ഭാര്യയ്ക്ക് വേണ്ടി ഭർത്താവ് തന്നെ വിവാഹപരസ്യം കൊടുക്കുന്നത് തീർത്തും കൗതുകം തന്നെയാണ്. കേൾക്കുമ്പോൾ സംഗതി വിദേശത്തെവിടെയോ ആണെന്ന് തോന്നിയേക്കാം. എന്നാൽ, ഇത് സംഭവിച്ചിരിക്കുന്നത് നമ്മുടെ തൊട്ടയൽവക്കത്ത് നിന്നാണ്. തമിഴ്നാട്ടിലെ തിരുവള്ളൂർ ജില്ലയ്ക്കടുത്താണ് സംഭവം. ഭാര്യാപിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ, മാട്രിമോണിയൽ സെന്ററിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതിന് ഓംകുമാറിനെ പൊലീസ് അറസ്റ്റും ചെയ്തു. അഞ്ച് വർഷം മുമ്പാണ് ഇരുവരുടെയും വിവാഹം. അധികംവൈകാതെ അമേരിക്കയിലേക്ക് താമസം മാറിയെങ്കിലും ദാമ്പത്യജീവിതം അത്ര സുഖകരമായിരുന്നില്ല. ഒടുവിൽ ഭർത്താവ് രണ്ടു വർഷത്തിനുള്ളിൽ ഇന്ത്യയിലേക്ക് മടങ്ങി. ഭാര്യയാകട്ടെ, മകനുമൊത്ത് അമേരിക്കയിലായിരുന്നു താമസം.
കഴിഞ്ഞ മൂന്നര വർഷമായി ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. അതിനിടെ ഭർത്താവ് ചെന്നൈക്കടുത്ത് പൂനമല്ലിയിലെ കുടുംബ കോടതിയിൽ കേസും ഫയൽ ചെയ്തു.
അതിനിടെയാണ് തിരുവള്ളൂർ ജില്ലയിലെ ഒരു പ്രമുഖ മാട്രിമോണിയൽ സെന്ററിൽ പെൺകുട്ടിക്ക് വരനെ അന്വേഷിക്കുകയാണെന്ന് പരസ്യം വന്നത്. പെൺകുട്ടിയുടെ അച്ഛന്റെ മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യുകയും ചെയ്തിട്ടുണ്ട്. മകളെ വിവാഹം കഴിക്കാൻ താല്പര്യം അറിയിച്ച് നിരവധി ഫോൺ കോളുകൾ വന്നതോടെയാണ് സംഗതി തലവേദനയായത്. മകൾക്ക് വരനെത്തേടി പ്രൊഫൈൽ അപ്‌ലേഡ് ചെയ്‌തിട്ടില്ലെന്ന് പെൺകുട്ടിയുടെ അച്‌ഛൻ വ്യക്തമാക്കി. തുടർന്ന് അന്വേഷണം നടത്തി തന്റെ പേരിൽ തെറ്റായ വിവരങ്ങൾ പോസ്റ്റ് ചെയ്‌തയാൾക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതിപ്പെട്ടതോടെയാണ് ഭർത്താവാണ് വില്ലനെന്നറിയുന്നത്. അയാളെ ചോദ്യം ചെയ്തതിൽ നിന്നാണ് വിവാഹമോചനം വൈകുന്ന ദേഷ്യത്തിൽ ഈ 'കടുംകൈ' ചെയ്‌തതെന്ന് പുറത്തുള്ളവർ അറിയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |