കോട്ടയം: 126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാമിന്റെ അപകട സാദ്ധ്യത കണക്കിലെടുത്ത് പുതിയ ഡാം നിർമിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ ഡാം പൊട്ടാൻ സാദ്ധ്യതയില്ലെന്ന് ഏത് മാനദണ്ഡപ്രകാരമാണ് പറയുന്നതെന്ന് മുഖ്യമന്ത്രി ജനങ്ങളോട് വിശദീകരിക്കണം. വിദേശ രാജ്യങ്ങളിൽ 50 വർഷം കഴിഞ്ഞ ഡാമുകൾ ഡിമോളിഷ് ചെയ്ത് പുതിയ ഡാമുകൾ നിർമ്മിക്കും. ആ സാഹചര്യത്തിലാണ് 126 വർഷം പഴക്കമുള്ള സുർക്കി നിർമ്മിത ഡാം അപകടത്തിലാകാനുള്ള സാദ്ധ്യതയുണ്ടെന്ന് പറയുന്നത്.
കേരള നിയമസഭയുടെ സബ്ജക്ട് കമ്മിറ്റിയും എത്രയും വേഗം പുതിയ ഡാം നിർമ്മിക്കണമെന്ന് ശുപാർശ ചെയ്തിട്ടുള്ളതാണ്. ഈ ശുപാർശകൾ ഒന്നും കണ്ടില്ലെന്ന് മുഖ്യമന്ത്രി നടിക്കുന്നത് കേരള ജനതയോടുള്ള അവഹേളനമാണ്. ഏകദേശം 35 ലക്ഷത്തോളം വരുന്ന സാധാരണ ജനങ്ങൾ ജീവനും സ്വത്തും നഷ്ടപ്പെടുമെന്ന ഭയത്തിൽ കഴിയുമ്പോൾ പുതിയ ഡാം നിർമ്മിക്കണമെന്ന് ആവശ്യപ്പെടുന്നവരെ കേസിൽ കുടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഭീഷണി ഏകാധിപതിയായ സ്റ്റാലിന്റെ സ്വരമാണ്.
മുഖ്യമന്ത്രിയായിരുന്ന സി.അച്യുതമേനോൻ ഒപ്പിട്ട കരാറാണ് ഇപ്പോൾ നിലനിൽക്കുന്നത്. ആ കരാറിൽ 30 വർഷം കൂടുമ്പോൾ പരസ്പര ചർച്ചയിലൂടെ കരാർ പുതുക്കണമെന്ന് പറയുന്നു. ആ നിലയ്ക്ക് കഴിഞ്ഞ 20 വർഷമായി എഗ്രിമെന്റ് പുതുക്കുന്നതിനെപ്പറ്റി മാറിമാറി വന്ന സർക്കാരുകൾ ചർച്ച ചെയ്തിട്ടില്ല. മുല്ലപ്പെരിയാറിലെ വെള്ളം ഉപയോഗിച്ച് തമിഴ്നാട് വൈദ്യുതി ഉല്പാദിപ്പിച്ച് കോടിക്കണക്കിന് രൂപ ഉണ്ടാക്കുമ്പോൾ നാം വൈദ്യുതി ക്ഷാമം നേരിടുകയാണ്.
2011-ൽ പിണറായി വിജയന്റെയും വി.എസ്. അച്യുതാനന്ദന്റെയും നേതൃത്വത്തിൽ പുതിയ ഡാം പണിയണമെന്ന് ആവശ്യപ്പെട്ട് മുല്ലപ്പെരിയാർ മുതൽ എറണാകുളം മറൈൻഡ്രൈവ് വരെ മനുഷ്യച്ചങ്ങല തീർത്തിരുന്നു. 2016ലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ തങ്ങൾ അധികാരത്തിൽ വന്നാൽ പുതിയ ഡാം പണിയുമെന്ന് എഴുതിവച്ചിട്ടുണ്ട്. എല്ലാം മറന്നു കൊണ്ട് തമിഴ്നാടിന്റെ ഇംഗിതത്തിനു വഴങ്ങിക്കൊടുക്കുന്ന പിണറായി സർക്കാർ കേരളത്തിലെ ജനങ്ങളോട് ചെയ്യുന്നത് അപരാധമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |