കണ്ണൂർ: ഒരു വർഷം കഴിഞ്ഞിട്ടും കണ്ണൂർ സർവകലാശാല പ്രൈവറ്റ് രജിസ്‌ട്രേഷൻ വിദ്യാർത്ഥികളുടെ ഒന്നാംവർഷത്തെ സിലബസ് പ്രഖ്യാപിക്കാത്തതിൽ പ്രതിഷേധിച്ച് പാരലൽ കോളജ് അസോസിയേഷൻ സമരരംഗത്തിറങ്ങുന്നു.
ബി.എ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളുടെ കോംപ്ലിമെന്ററി പേപ്പറിലാണ് അനിശ്ചിതത്വമെന്ന് ബന്ധപ്പെട്ടവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സാങ്കേതിക പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി വൈസ് ചാൻസലർ വിഷയം നീട്ടികൊണ്ടുപോകുകയാണെന്നാണ് ആക്ഷേപം. അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ നിരവധി തവണ ബന്ധപ്പെട്ട അധികാരികളുമായി ചർച്ച നടത്തിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായിട്ടില്ല. വിദ്യാർത്ഥി സംഘടനകളും ജനപ്രതിനിധികളും പ്രശ്‌നത്തിൽ ഇടപെടണമെന്നാണ് അസോസിയേഷന്റെ ആവശ്യം. കണ്ണൂർ, കാസർകോഡ്, വയനാട് ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികളെയാണ് പ്രശ്നം ബാധിക്കുന്നത്.
റഗുലർ, സ്വശ്രയ കോളജുകളിൽ ഒന്നാം വർഷത്തെ ക്ലാസ് തുടങ്ങിയിട്ടും പ്രൈവറ്റ് വിദ്യാർത്ഥികളുടെ പ്രവേശനത്തിന് ഇതുവരെ അപേക്ഷ ക്ഷണിച്ചിട്ടുപോലുമില്ലെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. ഈ വർഷം കോഴ്‌സുകൾ തുടങ്ങാൻ യൂണിവേഴ്‌സിറ്റിക്ക് നേരത്തെ അനുവാദം നൽകിയിട്ടും ഇതുവരെ നടപടിയുണ്ടായിട്ടില്ല. ഒന്നാം വർഷ ബി.എ ഹിസ്റ്ററി, ഇംഗ്ലീഷ് വിഷയങ്ങളുടെ സിലബസ് ഉടൻ പ്രഖ്യാപിക്കുക, രണ്ടാം വർഷ വിദ്യാർത്ഥികളുടെ ഒന്നാം വർഷ പരീക്ഷകൾ ഉടൻ നടത്തുക, ഒന്നാം വർഷ ഡിഗ്രി, പി.ജി വിദ്യാർത്ഥികളുടെ പ്രവേശനം ആരംഭിക്കുക എന്നിവയാണ് പാരലൽ കോളേജ് അസോസിയേഷൻ ഉന്നയിക്കുന്ന മറ്റ് ആവശ്യങ്ങൾ. വാർത്താസമ്മേളനത്തിൽ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണൻ, സെക്രട്ടറി ടി.കെ. രാജീവൻ, യു. നാരായണൻ, കെ.പി.ജയബാലൻ, സി. അനിൽകുമാർ എന്നിവർ സംബന്ധിച്ചു.
നിരാഹാരമുൾപ്പെടെ
നിരാഹാര സമരമുൾപ്പെടെ അനിശ്ചിതകാല സമരപരിപാടികൾക്കൊരുങ്ങുകയാണ് പാരലൽ കോളജ് അസോസിയേഷൻ. കണ്ണൂർ, കാസർകോട്, വയനാട് തുടങ്ങിയ ജില്ലകളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കണ്ണൂർ സർവകലാശാല ബഹിഷ്‌കരിക്കുമെന്നും അസോസിയേഷൻ മുന്നറിയിപ്പ് നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |