SignIn
Kerala Kaumudi Online
Thursday, 25 April 2024 3.35 AM IST

മുല്ലപ്പെരിയാർ 29ന് രാവിലെ തുറക്കും,​ കേരളം സജ്ജമെന്ന് റോഷി അഗസ്റ്റിൻ,​ കുപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ ശക്തമായ നടപടിയെന്നും മുന്നറിയിപ്പ്

mullaperiyar-dam

തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ ഡാം 29 ന് തുറക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
ജലനിരപ്പ് താഴ്ന്നില്ലെങ്കില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് 29ന് രാവിലെ ഏഴിന് തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചതായി റോഷി അഗസ്റ്റിൻ വ്യക്തമാക്കി. ഡാം തുറക്കുന്നതിന് മുന്‍പായുള്ള മുന്നൊരുക്കങ്ങള്‍ കേരളം ഇതിനോടകം സ്വീകരിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ സംസ്ഥാനം സജ്ജമാണ്.


നിലവില്‍ 137.75 അടിയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ്. സെക്കന്‍ഡില്‍ 3800 ഘനയടിയാണ് ഇപ്പോള്‍ ഒഴുകിയെത്തുന്ന ജലം. 2300 ഘനയടി ജലം തമിഴ്‌നാട് കൊണ്ടുപോകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 137 അടിയായി നിജപ്പെടുത്തണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് റോഷി അഗസ്റ്റിന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മഴ ശക്തമായാല്‍ ജനങ്ങളുടെ സുരക്ഷയ്ക്കായി സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി റവന്യൂ മന്ത്രി കെ. രാജനും മാദ്ധ്യമങ്ങളോട് പറഞ്ഞു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ മുന്നൊരുക്കങ്ങള്‍ പരിശോധിക്കുന്നതിനുള്ള യോഗത്തിനു ശേഷം ഇരുവരും ഒരുമിച്ചു മാദ്ധ്യമങ്ങളെ കാണുകയായിരുന്നു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ജനങ്ങളുടെ ആശങ്ക അകറ്റുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പുതിയ അണക്കെട്ട് എന്ന് നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ല. തമിഴ്‌നാടിന് ആവശ്യത്തിന് ജലം നല്‍കാന്‍ കേരളം തയാറാണ്. സുപ്രീം കോടതിയില്‍ കേരളത്തിന്റെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെസാഹചര്യത്തില്‍ ജലനിരപ്പ് 136 അടിയിലേക്ക് കുറച്ചു കൊണ്ടുവരണമെന്നാണ് കേരളം സ്വീകരിച്ചിരിക്കുന്ന നിലപാട്. 138 അടിയെന്ന തമിഴ്‌നാടിന്റെ റൂള്‍ കര്‍വ് കേരളത്തിന് സ്വീകാര്യമല്ലെന്ന് സുപ്രീം കോടതിയെ അറിയിക്കും. ഒക്ടോബര്‍ 30 വരെ നിലവിലെ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് 138 അടിയില്‍ എത്തുമ്പോള്‍ അണക്കെട്ട് തുറന്നു വെള്ളം പുറത്തു വിടാം എന്നാണ് തമിഴ്‌നാട് സ്വീകരിച്ചിരിക്കുന്ന നിലപാടെന്നും റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ അനാവശ്യ ഭീതി സമൂഹ മാധ്യമങ്ങളിലൂടെ പ്രചരി്പ്പിക്കുന്നതിനെതിരേ ആണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. അണക്കെട്ടില്‍ ആശങ്കയില്ലെന്ന തരത്തില്‍ ഇതു വളച്ചൊടിക്കാനാണ് സുപ്രീം കോടതിയില്‍ തമിഴ്‌നാടിന്റെ അഭിഭാഷകന്‍ ശ്രമിച്ചത്. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് സുപ്രീം കോടതി കേരളത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്. ജലനിരപ്പ് 138 അടിയിലെത്തി മുല്ലപ്പെരിയാറില്‍ നിന്ന് ജലം പുറത്തു വിടുന്ന സാഹചര്യത്തില്‍ വെള്ളം ഉള്‍ക്കൊള്ളാന്‍ പാകത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറച്ച് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു.

തുലാവര്‍ഷം ശക്തമാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലില്‍ മുല്ലപ്പെരിയാറിന്റെ 27 കിലോമീറ്റര്‍ ചുറ്റളവില്‍ 20 ക്യാമ്പുകള്‍ തുറക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി റവന്യൂ മന്ത്രി കെ. രാജന്‍ അറിയിച്ചു. ഉപ്പുതറ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ രണ്ട് ഡെപ്യൂട്ടി കലക്ടര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ആര്‍ഡിഒയെയും ചുമതലപ്പെടുത്തി. അടിയന്തര സാഹചര്യം നേരിടാന്‍ ഉദ്യോഗസ്ഥരോട് സ്ഥലത്ത് ക്യാമ്പ് ചെയ്യണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. മുല്ലപ്പെരിയാറില്‍ നിന്ന് ജലം ഇടുക്കിയിലേക്ക് സുഗമമായി ഒഴുകിയെത്തുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.

884 കുടുംബങ്ങളിലെ മൂവായിരത്തിലധികം അംഗങ്ങളുടെ ഫോണ്‍ നമ്പര്‍ അടക്കം ജില്ലാ ഭരണകൂടം എടുത്തു വച്ചിട്ടുണ്ട്. ഏതെങ്കിലും തരത്തിലുള്ള അപകട ഭീഷണി ഉണ്ടായാല്‍ ഇവരെ നേരില്‍ വിവരം ധരിപ്പിക്കുന്നതിനു വേണ്ടിയാണിത്. അനാവശ്യമായ ഭീതി ഒഴിവാക്കാന്‍ ഇതു സഹായിക്കും. സമൂഹ മാദ്ധ്യമങ്ങളിലടക്കം യാതൊരു തരത്തിലുള്ള കുപ്രചരണങ്ങളും അനുവദിക്കില്ല. ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരേ ശ്കതമായ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്ന് ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി രാജന്‍ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: MULLAPERIYAR, KERALA, ROSHI AUGUSTIN, KRAJAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.