പാലക്കുന്ന് (കാസർകോട്): സ്വന്തമായി നാലു സെന്റ് ഭൂമി മാത്രമുള്ള ഉദുമ പാക്യാരയിലെ സഞ്ജീവൻ ഭൂമി പാട്ടത്തിനെടുത്ത് കൃഷിയിൽ കൈവരിക്കുന്നത് അദ്ഭുതവിജയം. കൊയ്തെടുത്ത നെല്ലിന്റെ ഒരു ഭാഗം ഭൂഉടമകൾക്ക് വാരമായി നൽകിയാണ് കൃഷിയോടുള്ള തന്റെ അഭിനിവേശം അദ്ധ്വാനിച്ചുതീർക്കുന്നത്.
ഏക്കറുകണക്കിന് വയലിലാണ് സഞ്ജീവന്റെ കൃഷി. പക്ഷേ കരം ഒടുക്കിയ രസീത് ഇല്ലാത്തതിനാൽ സർക്കാർ നൽകുന്ന വിലയ്ക്ക് നെല്ല് വിൽ്ക്കാൻ സാധിക്കുന്നില്ലെന്ന പരാതി ഇദ്ദേഹത്തിനുണ്ട്. വലിയ വരുമാനം കൃഷിയിൽ നിന്ന് ലഭിക്കുന്നില്ലെങ്കിലും പണം കൊടുത്ത് അരി വാങ്ങേണ്ടി വന്നിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു. നെയ്ചോറിനുള്ള അരിയും ഇക്കുറി വിളയിച്ചെടുത്തു ഈ കർഷകൻ.
മികച്ച ക്ഷീരകർഷകൻ കൂടിയായ ഇദ്ദേഹത്തിന് ആറു പശുക്കളുമുണ്ട്. പാക്യാരയിലെ നാലു സെന്റ് ഭൂമിയിൽ പഞ്ചായത്ത് നിർമ്മിച്ചു നൽകിയ വീട്ടിൽ താമസിച്ചു വരുന്ന സഞ്ജീവന് മൂന്നു പെൺകുട്ടികളാണ്. രണ്ടു പേർ വിവാഹിതരായി. ഇളയമകൾ ടി.ടി.സി. പാസായി പി.എസ്.സി. റാങ്ക് പട്ടികയിൽ ഇടം നേടിയിട്ടിട്ടുണ്ട്.
കരിപ്പോടി പാടത്ത് സഞ്ജീവനും ഭാര്യ സരോജിനിയും വിളയിറക്കിയ ജീരകശാലയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മിയാണ് ഉദ്ഘാടനം ചെയ്തത്. പതിനെട്ടാം വാർഡ് അംഗം സൈനബ അബൂബക്കറും പത്താം വാർഡ് അംഗം കസ്തൂരി ബാലനും സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |