ന്യൂഡൽഹി: സിവിലിയൻമാരെ ഉപയോഗിച്ച് അതിർത്തി മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടാൻ സേനയ്ക്ക് അധികാരം നൽകുന്ന ചൈനയുടെ പുതിയ നിയമം ഉഭയകക്ഷി ബന്ധങ്ങൾക്കും നിലവിലെ ധാരണകൾക്കും തടസമാകാനിടയുണ്ടെന്ന് ഇന്ത്യ അറിയിച്ചു.
നിയമത്തിന്റെ പേരിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏകപക്ഷീയമായി മാറ്റം വരുത്താൻ തുനിയരുതെന്ന് ഇന്ത്യ മുന്നറിയിപ്പും നൽകി. അതിർത്തി പ്രദേശങ്ങളിൽ നഗരങ്ങൾ നിർമ്മിക്കുന്ന ചൈനയുടെ നീക്കങ്ങൾക്ക് നീതീകരണം നൽകുന്നതാണ് ഒക്ടോബർ 23ന് പാർലമെന്റ് പാസാക്കിയ നിയമം.
കിഴക്കൻ ലഡാക്കിലെ കടന്നുകയറ്റം, അരുണാചലിലെ അതിർത്തി തർക്കം അടക്കം നിരവധി വിഷയങ്ങളിൽ ഇരുരാജ്യങ്ങൾക്കിടയിൽ അഭിപ്രായ ഭിന്നത തുടരുന്ന സാഹചര്യത്തിൽ പുതിയ അതിർത്തി നിയമം തെറ്റായ സന്ദേശമാണ് നൽകുന്നതെന്ന് വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. നടപടി ഇരുരാജ്യങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന ഉഭയകക്ഷി ബന്ധങ്ങളെയും അതിർത്തി നിയന്ത്രണത്തെയും ബാധിക്കും.
നിയമത്തിന്റെ അടിസ്ഥാനത്തിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ഏകപക്ഷീയമായ മാറ്റങ്ങൾക്ക് ചൈന മുതിരില്ലെന്നാണ് ഇന്ത്യയുടെ പ്രതീക്ഷ. മറ്റ് രാജ്യങ്ങളുമായുണ്ടാക്കിയ ധാരണകൾ പിന്തുടരാൻ ചൈനയ്ക്ക് ബാദ്ധ്യതയുണ്ട്.
ഇന്ത്യ - ചൈനാ അതിർത്തിയിലെ തർക്കങ്ങൾ ഇപ്പോഴും പരിഹരിക്കപ്പെട്ടിട്ടില്ല.
ചർച്ചകളിലൂടെ ഇരുവർക്കും സ്വീകാര്യമായ പരിഹാര മാർഗം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുകയാണ്.
1963ലെ ചൈന - പാകിസ്ഥാൻ അതിർത്തി ഉടമ്പടിയെ നിയമവുമായി ബന്ധപ്പെടുത്താനുള്ള ശ്രമങ്ങളെയും എതിർക്കുമെന്ന് ഇന്ത്യ വ്യക്തമാക്കി. അധിനിവേശ കാശ്‌മീരിന്റെ ഭാഗമായ 5,180 ചതുരശ്ര കിലോമീറ്റർ പ്രദേശം പാകിസ്ഥാൻ ചൈനയ്ക്ക് കൈമാറിയത് ഈ ധാരണപ്രകാരമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |