ന്യൂഡൽഹി:ബി.എഡ് പഠനം അടിമുടി പരിഷ്‌കരിക്കുന്ന നാലുവർഷത്തെ സംയോജിത ബി.എഡ്. കോഴ്സുകൾ വിജ്ഞാപനം ചെയ്തു. ബിരുദ കോഴ്സുകൾക്കൊപ്പം ബി.എഡ്. കൂടി ചേർത്താണ് നാല് വർഷമാക്കുക. ബിരുദം പൂർത്തിയാക്കിയവർക്കു രണ്ടു വർഷത്തെ കോഴ്സും ആരംഭിക്കും. തുടക്കത്തിൽ 50 സ്ഥാപനങ്ങളിലാണ് പുതിയ കോഴ്സുകൾ നടപ്പാക്കുക.
2022 - 23 അദ്ധ്യയന വർഷം മുതൽ നടപ്പാക്കും. കേരളം ഉൾപ്പടെ എതിർക്കുന്ന നാലു വർഷ ബിഎഡ് കോഴ്സ് സർക്കാരിനും സർവകലാശാലകൾക്കും സാങ്കേതിക പ്രശ്നങ്ങൾ സൃഷ്‌ടിക്കുമെന്ന് ആശങ്കയുണ്ട്. കൂടാതെ നിലവിലെ ബി.എഡ്. കോളജുകൾ ആർട്സ്, സയൻസ് ബിരുദ കോഴ്സുകൾ കൂടി തുടങ്ങേണ്ടി വരും.
2030 മുതൽ നാല് വർഷക്കാരെ മാത്രം
2030 മുതൽ അദ്ധ്യാപക നിയമനങ്ങൾക്ക് സംയോജിത ബി.എഡ്. കോഴ്സ് പാസായവരെ മാത്രമേ പരിഗണിക്കൂ. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നാഷണൽ കൗൺസിൽ ഫോർ ടീച്ചർ എഡ്യൂക്കേഷൻ (എൻ.സി.ടി.ഇ.) ആണ് സംയോജിത ബിഎഡ് കോഴ്സിന്റെ പാഠ്യപദ്ധതി തയ്യാറാക്കിയത്. നാലു വർഷത്തിനുള്ളിൽ ഐഛിക വിഷയത്തിനൊപ്പം അദ്ധ്യാപനത്തിലും ബിരുദം ലഭിക്കും. നൂതനമായ അദ്ധ്യാപന ശാസ്ത്രത്തിൽ പരിശീലനം നൽകുന്ന കോഴ്സിൽ രാജ്യത്തിന്റെ ചരിത്രം, കല, പൈതൃകം, മൂല്യബോധം തുടങ്ങിയ വിഷയങ്ങളും പരിശീലിപ്പിക്കും. അദ്ധ്യാപനത്തിൽ താത്പര്യമുള്ള പ്ലസ്ടു പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് പുതിയ കോഴ്സ് സ്വീകരിക്കാം.
പ്രവേശന പരീക്ഷ
നിലവിൽ മൂന്ന് വർഷത്തെ ബിരുദത്തിന് ശേഷമാണ് ബി. എഡിന് ചേരുക. ആകെ അഞ്ചു വർഷം. സംയോജിത ബി.എഡ്. കോഴ്സിൽ ഇത് നാലു വർഷമായി കുറയും. പ്രവേശനത്തിന് നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ പൊതു പ്രവേശന പരീക്ഷ ജയിക്കണം.
2020ൽ നിലവിൽ വന്ന ദേശീയ വിദ്യാഭ്യാസ നയത്തിലെ നാഴികക്കല്ലായിരുന്നു സംയോജിത ബിഎഡ് കോഴ്സ് പ്രഖ്യാപനം. അദ്ധ്യാപന രംഗത്ത് സമൂല മാറ്റങ്ങൾ വരുത്തുമെന്നാണ് സർക്കാരിന്റെ അവകാശവാദം. ഒന്നിലധികം വിഷയങ്ങളിൽ പ്രാവീണ്യവും നൂതനമായ അദ്ധ്യാപന പരിശീലനവും ലോക നിലവാരമുള്ള അധ്യാപക സമൂഹത്തെ സൃഷ്‌ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |