തിരുവനന്തപുരം: വനിത-ശിശുവികസന വകുപ്പിന്റെ അന്വേഷണത്തിന്റെ ഭാഗമായി അനുപമ എസ്. ചന്ദ്രന്റെയും ഭർത്താവ് അജിത്തിന്റെയും മൊഴികൾ ഡയറക്ടർ ടി.വി. അനുപമ രേഖപ്പെടുത്തി. കുഞ്ഞിനെ കണ്ടെത്തി നൽകണമെന്ന അനുപമയുടെ ആവശ്യത്തെ തുടർന്ന് സർക്കാർ പ്രഖ്യാപിച്ച വകുപ്പുതല അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയിൽ നിന്ന് വിവരങ്ങൾ തേടുന്നത്. കുട്ടിയെ തിരികെ കിട്ടാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ലഭിച്ച രസീതുകളും മറ്റ് രേഖകളും ഇരുവരും ഹാജരാക്കി. വൈകിട്ട് ആരംഭിച്ച മൊഴിയെടുപ്പ് രാത്രിയാണ് അവസാനിച്ചത്.
അതേസമയം, അനുപമയുടെ അമ്മയും സഹോദരിയും ഉൾപ്പെടെ അഞ്ച് പേരുടെ മുൻകൂർ ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും. ജാമ്യം അനുവദിക്കരുതെന്നും ചോദ്യം ചെയ്യാൻ അനുമതി നൽകണമെന്നും പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി കേന്ദ്ര ദത്തെടുക്കൽ ഏജൻസിയെയും പൊലീസ് സമീപിച്ചിട്ടുണ്ട്. വിവാദത്തിൽ പാർട്ടി ഇപ്പോഴെങ്കിലും നടപടി സ്വീകരിക്കാൻ തയ്യാറായതിൽ സന്തോഷമുണ്ടെന്ന് അനുപമ പ്രതികരിച്ചു. പാർട്ടി ഏരിയ സെക്രട്ടറി ഈ വിഷയം അന്വേഷിക്കുന്നതിൽ പ്രതീക്ഷയില്ലെന്നും സംസ്ഥാന തലത്തിൽ അന്വേഷണം വേണമെന്നും അവർ പറഞ്ഞു. അനുപമയുടെ അച്ഛൻ പി.എസ്. ജയചന്ദ്രനെതിരെ സി.പി.എം നടപടിയെടുത്തതിനോട് പ്രതികരിക്കുകയായിരുന്നു അനുപമ.
അന്വേഷണത്തിൽ പ്രതീക്ഷ
തെളിവുകൾ ഹാജരാക്കിയെന്നും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അഞ്ചര മണിക്കൂറോളം നീണ്ട മൊഴി രേഖപ്പെടുത്തലിന് ശേഷം അനുപമ പറഞ്ഞു. അതോടൊപ്പം ശിശുക്ഷേമസമിതിയിലെ മുൻ ജീവനക്കാരൻ ശശിധരന്റെ മൊഴിയെടുക്കണമെന്ന പുതിയ ആവശ്യവും അനുപമ മുന്നോട്ട് വച്ചു. ശശിധരന് ദത്ത് നടപടികളിൽ അറിവുണ്ടെന്നാണ് കരുതുന്നതെന്ന് പറഞ്ഞു. ശിശുക്ഷേമസമിതിയിൽ നിന്ന് പുറത്താക്കപ്പെട്ട ജീവനക്കാരനാണ് ശശിധരൻ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |