കെട്ടിട നിർമ്മാണ ചട്ടത്തിൽ പ്രത്യേക ഇളവു നൽകി സർക്കാർ
കൊല്ലം: പാർക്കിംഗ് സൗകര്യത്തിന്റെ പേരിൽ ചില കേന്ദ്രങ്ങൾ തടസങ്ങൾ സൃഷ്ടിച്ച് മുടക്കാൻ ശ്രമിക്കുന്ന, ആശ്രാമത്തെ ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം നിർമ്മാണത്തിന് സംസ്ഥാന സർക്കാരിന്റെ ഗ്രീൻ സിഗ്നൽ. കെട്ടിട നമ്പർ ലഭിക്കുന്നതിന് തടസമായേക്കാവുന്ന പാർക്കിംഗ് ചട്ടത്തിലാണ് സർക്കാർ ഇളവ് അനുവദിച്ചത്.
91,000 ചതുരശ്രയടി ആണ് സമുച്ചയത്തിന്റെ വിസ്തീർണം. രൂപരേഖ തയ്യാറാക്കുമ്പോൾ ഉണ്ടായിരുന്ന കെട്ടിട നിർമ്മാണ ചട്ടപ്രകാരം 65 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യം മതിയായിരുന്നു. എന്നാൽ പരിഷ്കരിച്ച 2019ലെ ചട്ടപ്രകാരം 549 കാറുകൾക്ക് പാർക്കിംഗ് സൗകര്യം വേണം. ഇരുചക്ര വാഹന പാർക്കിംഗിന് 2059 ചതുരശ്ര മീറ്ററാണ് വേണ്ടത്. പക്ഷെ ഇതൊരുക്കാനുള്ള സ്ഥല സൗകര്യമില്ല. നഗരത്തിൽ അടുത്തിടെ നിർമ്മാണം ആരംഭിച്ച പല കെട്ടിടങ്ങളിലും പുതിയ ചട്ട പ്രകാരമുള്ള സൗകര്യങ്ങളില്ല. എന്നാൽ ശ്രീനാരായണ സാംസ്കാരിക സമുച്ചയത്തിനെതിരെ ഒരു വിഭാഗം പരാതി ഉയർത്തുകയായിരുന്നു. ഇത് മറികടക്കാനാണ് സർക്കാർ പ്രത്യേക ഉത്തരവിറക്കിയത്. പാർക്കിംഗ് സൗകര്യം ജൈവ വൈവിദ്ധ്യ പൈതൃക മേഖലയ്ക്ക് പുറത്ത് ഒരുക്കണമെന്നാണ് സർക്കാർ നിർദ്ദേശം.
കഴിഞ്ഞ സർക്കാരിന്റെ ആദ്യബഡ്ജറ്റിലാണ് കൊല്ലത്ത് ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയം പ്രഖ്യാപിച്ചത്. ആശ്രാമം മൈതാനത്തിന് സമീപം റവന്യു വകുപ്പ് സാംസ്കാരിക വകുപ്പിന് വിട്ടുനൽകിയ 3.82 ഏക്കറിലാണ് സമുച്ചയ നിർമ്മാണം നടക്കുന്നത്.
സർക്കാരിന്റെ മറ്റ് നിർദ്ദേശങ്ങൾ
ജൈവ വൈവിദ്ധ്യ ബോർഡിൽ നിന്നുള്ള അംഗീകാരം വേണം
സമുച്ചയത്തിന് സമീപം പരമാവധി വനവത്കരണം നടപ്പാക്കണം
ചുറ്റുമതിലിന് പകരം ജൈവ വേലി
മേയിൽ പൂർത്തിയാകും
സമുച്ചയത്തിന്റെ നിർമ്മാണം വരുന്ന മേയിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. നിലവിൽ 75 ശതമാനം പൂർത്തിയായിട്ടുണ്ട്. മേൽക്കൂരയുടെ നിർമ്മാണം, മിനുക്കുപണികൾ തുടങ്ങിയവയാണ് അവശേഷിക്കുന്നത്.
ആകെ വിസ്തീർണം: 91,000 ചതുരശ്രയടി
എസ്റ്റിമേറ്റ്: 56.91 കോടി
സമുച്ചയത്തിലെ സൗകര്യങ്ങൾ
ഓഡിറ്റോറിയം എ.വി തിയേറ്റർ സെമിനാർ ഹാൾ റിഹേഴ്സൽ ഹാൾ ആർട്ട് ഗാലറി കരകൗശല മ്യൂസിയം
കോൺഫറൻസ് റൂം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |