SignIn
Kerala Kaumudi Online
Thursday, 28 March 2024 9.06 PM IST

കോർപ്പറേഷനിൽ സമരം അവസാനിപ്പിച്ച് ബി.ജെ.പിയും കോൺഗ്രസും

jj

തിരുവനന്തപുരം: നഗരസഭയിലെ വീട്ടുകരം തട്ടിപ്പിനെതിരെ ബി.ജെ.പി, കോൺഗ്രസ് കൗൺസിലർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സ്‌പെഷ്യൽ കൗൺസിൽ യോഗത്തിന് ശേഷമാണ് ബി.ജെ.പി സമരം അവസാനിപ്പിക്കുന്നതായി കൗൺസിലറും ജില്ലാ അദ്ധ്യക്ഷനുമായ വി.വി. രാജേഷ് പ്രഖ്യാപിച്ചത്. കേസിലെ എല്ലാ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് 29 ദിവസമായി ബി.ജെ.പി കൗൺസിലർമാർ കൗൺസിൽ ഹാളിനുള്ളിൽ സമരം നടത്തുകയായിരുന്നു. കഴിഞ്ഞ 9 ദിവസമായി നിരാഹാരം അനുഷ്ഠിച്ച ഇവർക്ക് കൗൺസിൽ ഹാളിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ നാരങ്ങാനീര് നൽകിയാണ് സമരം അവസാനിപ്പിച്ചത്.

ഇന്നലെ രാവിലെ നിയമസഭയിൽ എം.വിൻസെന്റ് എം.എൽ.എ അവതരിപ്പിച്ച അടിയന്തരപ്രമേയത്തിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയതിന്റെ പശ്ചാത്തലത്തിലാണ് യു.ഡി.എഫ് സമരം അവസാനിപ്പിച്ചത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഇന്നലെ സമരപ്പന്തലിലെത്തി. തട്ടിപ്പുകേസിൽ പ്രതിയായ സൂപ്രണ്ടിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്‌തതിന്റെ പശ്ചാത്തലത്തിലാണ് രണ്ട് സമരങ്ങളും അവസാനിപ്പിച്ചത്.

കെ. മുരളീധരനെതിരെ പ്രമേയം

മേയർ ആര്യാ രാജേന്ദ്രനെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് കെ. മുരളീധരൻ എം.പിക്കെതിരെ പ്രത്യേക കൗൺസിൽ യോഗത്തിൽ ഭരണപക്ഷം പ്രമേയം അവതരിപ്പിച്ചു. ഡി.ആർ.അനിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രതിഷേധവുമായി കോൺഗ്രസ് അംഗങ്ങൾ എഴുന്നേറ്റു. അജൻഡയിലില്ലാത്ത പ്രമേയാവതരണം തെറ്റാണെന്നും ഇത് യു.ഡി.എഫ് -എൽ.ഡി.എഫ് ധാരണാപ്രകാരമുള്ള നാടകമാണെന്നും ബി.ജെ.പി കക്ഷിനേതാവ് എം.ആർ. ഗോപൻ ആരോപിച്ചു. ബഹളത്തിനിടെ പ്രമേയം പാസാക്കിയതായി മേയർ പ്രഖ്യാപിച്ചു. തുടർന്ന് യു.ഡി.എഫ് അംഗങ്ങൾ ഇറങ്ങിപ്പോയി.

വീട്ടുകരം തട്ടിച്ച പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് ഭരണസമിതി കൈക്കൊണ്ടതെന്ന് ബി.ജെ.പി അംഗം തിരുമല അനിൽ ആരോപിച്ചു. ബി.ജെ.പി അംഗങ്ങൾ പൊലീസിൽ പരാതി നൽകിയ ശേഷമാണ് ഭരണസമിതി പരാതി നൽകിയത്. നഗരസഭാ സെക്രട്ടറിക്ക് ഇക്കാര്യത്തിൽ വീഴ്‌ച സംഭവിച്ചതായും ഗിരികുമാർ പറഞ്ഞു. എന്നാൽ തട്ടിപ്പ് കണ്ടുപിടിച്ചത് ഭരണസമിതിയും മേയറുമാണെന്ന് ഡി.ആർ. അനിൽ മറുപടി നൽകി.

കൊവിഡ് കാലത്ത് ജീവനക്കാർ മുഴുവൻ ഓഫീസിൽ എത്താതിരുന്നതിനാലാണ് ധനകാര്യ പരിശോധനകൾ മുടങ്ങിയതെന്ന് മേയർ പറഞ്ഞു. സോഫ്‌റ്റ്‌വെയർ പ്രശ്‌നം പരിഹരിക്കാൻ സംസ്ഥാന സർക്കാരുമായി ചർച്ചകൾ നടത്തുന്നുണ്ട്. കേസ് നൽകുന്നതിൽ വീഴ്‌ച സംഭവിച്ചിട്ടില്ല. ജനങ്ങൾ അടച്ച മുഴുവൻ തുകയും ഭരണസമിതി സംരക്ഷിക്കുമെന്നും മേയർ പറഞ്ഞു.

ബി.ജെ.പി സമരം വിജയം: കെ. സുരേന്ദ്രൻ

കോർപറേഷനിൽ ബി.ജെ.പി നടത്തിയ സമരം വിജയമാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ പറഞ്ഞു. സി.പി.എം സർവീസ് സംഘടനാ നേതാവാണ് അഴിമതി നടത്തിയത്. നടക്കാത്ത ആറ്റുകാൽ പൊങ്കാലയുടെ പേരിലും പട്ടികജാതി ഫണ്ടിലും വീട്ടുകരത്തിലും കോർപറേഷനിൽ തട്ടിപ്പ് നടന്നു. ചെറുപ്പക്കാരിയെ മേയറാക്കിയ സി.പി.എമ്മിന്റെ പരീക്ഷണം പരാജയപ്പെടുകയാണ്. മേയർ സി.പി.എമ്മിന് നാണക്കേടും ജനങ്ങൾക്ക് ബാദ്ധ്യതയുമാണെന്നും സുരേന്ദ്രൻ പറഞ്ഞു. അഴിമതി നടന്നതായി കോർപറേഷൻ ഭരണസമിതി തന്നെ സമ്മതിച്ചതായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. വരും ദിവസങ്ങളിൽ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജാഥകൾ ഉൾപ്പെടെ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.