SignIn
Kerala Kaumudi Online
Wednesday, 24 April 2024 8.51 AM IST

മുല്ലപ്പെരിയാർ ഡാം തകർന്നാൽ ഉണ്ടാവുക ചിന്തിക്കാവുന്നതിനും അപ്പുറമുള്ള മഹാദുരന്തം, അണക്കെട്ട് നാളെ തുറക്കും, മുന്നൊരുക്കങ്ങൾ ശക്തം

mullaperiyar

ന്യൂഡൽഹി: മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് തയ്യാറാക്കിയ റൂൾകർവ് സ്വീകാര്യമല്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. ജലനിരപ്പ് 142 അടിയായി ഉയർത്തുന്നത്‌ അംഗീകരിക്കാനാകില്ലെന്നാണ് കേരളത്തിന്റെ നിലപാട്. സുരക്ഷാ ആശങ്കകൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് നിലപാട് അറിയിച്ചത്.

അണക്കെട്ടിന് എന്തെങ്കിലും സംഭവിച്ചാല്‍ അത് ഉണ്ടാക്കുന്ന മഹാദുരന്തം ചിന്തിക്കാവുന്നതിലും അപ്പുറമാണെന്നും കേരളം കോടതിയെ അറിയിച്ചിട്ടുണ്ട്. അഞ്ച് ജില്ലകളിലെ 30 ലക്ഷം ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത്‌ നിലവിലെ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഡീക്കമ്മീഷന്‍ ചെയ്യണം. പുതിയ അണക്കെട്ട് പണിത് തമിഴ്‌നാടിന് ജലവും, കേരളത്തിലെ ജനങ്ങള്‍ക്ക് സുരക്ഷയും ഉറപ്പാക്കണം എന്നാണ് കേരളം ആവശ്യപ്പെട്ടത്.

ഡാം തുറക്കുന്നത് നാളെ

അതേസമയം, ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അണക്കെട്ട് നാളെ രാവിലെ ഏഴുമണിക്ക് തുറക്കും. ജലനിരപ്പ് 138.05 അടിയെത്തിയതോടെ ഡാമിൽ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ഇന്നലെ വൈകിട്ട് ശക്തമായ മഴ പെയ്തിരുന്നു. ഇതോടെയാണ് ജലനിരപ്പ് ഉയർന്നത്. സെക്കന്റിൽ 3800ഘനയടി വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. ഇതിൽ 2300 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.

ഡാം തുറക്കുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചിട്ടുണ്ട്. അതിനാൽ ശക്തമായ മുന്നൊരുക്കങ്ങൾ കേരളം സ്വീകരിച്ചിട്ടുണ്ട്. ഒരുതരത്തിലും ആശങ്കവേണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ വ്യക്തമാക്കി. പെരിയാർ തീരവാസികളുടെ സുരക്ഷ ഉറപ്പാക്കും. ജലനിരപ്പ് ഉയരുന്നതിന് അനുസരിച്ച് ആളുകളെ മാറ്റും. റവന്യു, പൊലീസ്, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ക്യാംപുകളും വാഹനങ്ങളും ഉദ്യോഗസ്ഥരും സജ്ജമാണ്. എത്ര ജലം ഒഴുക്കുമെന്ന് അറിയുന്ന മുറയ്ക്ക് ഒഴിപ്പിക്കല്‍ തുടങ്ങും. ഇന്ന് വൈകിട്ട് മുല്ലപ്പെരിയാറില്‍ ഉന്നതതല യോഗം ചേരുന്നുണ്ട്. ഇതിൽ കൂടുതൽ തീരുമാനങ്ങൾ ഉണ്ടാവും.

ഡാം തുറന്നാല്‍ സ്വീകരിക്കേണ്ട എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായെന്നും ജാഗ്രത വേണമെന്നും റവന്യൂ മന്ത്രി കെ. രാജനും അറിയിച്ചു. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിര ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വള്ളക്കടവ് മുതൽ തീരത്ത് അതീവ ജാഗ്രതാ നിർദ്ദേശം നൽകിട്ടുണ്ട്. 883 കുടുംബങ്ങളെ ആർഡിഒയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കുകയാണ്. വെള്ളം ഒഴുകി വരുന്ന സ്ഥലത്തെ തടസങ്ങൾ നീക്കുമെന്നും മന്ത്രി പറഞ്ഞു.

മുല്ലപ്പെരിയാറില്‍ നിന്ന് ഒഴുകിവരുന്ന വെള്ളം ഇടുക്കി സംഭരണിയില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കില്ലെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയില്‍ അറിയിച്ചു.ജനങ്ങളുടെ സുരക്ഷയാണ് വലുതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പെരിയാർ തീരത്തെ ആളുകളെ മാറ്റി താമസിപ്പിക്കാൻ നടപടികൾ പൂർത്തിയായതായി ഇടുക്കി ആർഡിഒ അറിയിച്ചു. ആദ്യ ഘട്ടത്തിൽ 60 വയസ്സ് കഴിഞ്ഞവരെയും വികലാംഗരെയും കിടപ്പു രോഗികളെയും മാറ്റും. വളർത്തു മൃഗങ്ങളെ മാറ്റാനുള്ള നടപടി മൃഗ സംരക്ഷണ വകുപ്പ് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MULLAPERIYAR, DAM, DECOMMISSIONED, KERALA, SUPREME COURT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.