ന്യൂഡൽഹി: പന്തീരാങ്കാവ് യു എ പി എ കേസിൽ എൻ ഐ എ ക്ക് തിരിച്ചടി. പന്തീരാങ്കാവ് യു എ പി എ കേസിൽ താഹ ഫസലിന് ജാമ്യം ലഭിച്ചു. നേരത്തെ പുറത്തിറങ്ങിയ അലന്റെ ജാമ്യം റദ്ദാക്കണമെന്ന എൻ ഐ എ ആവശ്യം സുപ്രീം കോടതി തള്ളി. ജസ്റ്റിസ് അജയ് റസ്തോഗി അദ്ധ്യക്ഷനായ ബെഞ്ചാണ് ഈ കേസിൽ വിധി പറഞ്ഞത്.
2019 നവംബറിലാണ് ഇരുവരെയും മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതിനു ശേഷം എൻ ഐ എ കേസ് ഏറ്റെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം ഇവർക്കെതിരെ കാര്യമായ തെളിവുകളില്ലെന്ന് കാണിച്ച് എൻ ഐ എ കോടതി ഇരുവർക്കും ജാമ്യം അനുവദിച്ചിരുന്നു. തുടർന്ന് കേരള ഹൈക്കോടതിയെ എൻ ഐ എ സമീപിക്കുകയും ഹൈക്കോടതി താഹ ഫസലിന്റെ ജാമ്യം റദ്ദാക്കുകയും അലൻ ഷുഹൈബിന്റെ ജാമ്യം ശരിവയ്ക്കുകയുമായിരുന്നു. ജാമ്യം റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്ത് താഹയും അലന്റെ ജാമ്യം ശരിവച്ച നടപടിയെ ചോദ്യം ചെയ്ത് എൻ ഐ എ യും സുപ്രീം കോടതിയിൽ എത്തുകയായിരുന്നു. ഈ രണ്ട് ഹർജികളും പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതി ഇപ്പോൾ വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
നേരത്തെ കേസ് പരിഗണിക്കുന്ന അവസരത്തിൽ തന്നെ പ്രതികൾക്കെതിരെ വ്യക്തമായ തെളിവുകളൊന്നുമില്ലല്ലോ എന്ന് കോടതി എൻ ഐ എയോട് ചോദിച്ചിരുന്നു. ഇവരിൽ നിന്ന് പിടിച്ചെടുത്ത ലഘുലേഖകൾ, പുസ്തകങ്ങൾ, പതാകകൾ എന്നിവ പൊതുവായി ലഭിക്കുന്നതാണെന്നും ഇതു വച്ച് എങ്ങനെയാണ് ഇവർക്കെതിരെ മാവോയിസ്റ്റ് ബന്ധം തെളിയിക്കുക എന്നും കോടതി ചോദിച്ചു.
എന്നാൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും ഇവർ രാജ്യത്തിനെതിരായി പ്രവർത്തിക്കാൻ സാദ്ധ്യതയുണ്ടെന്നും തുടങ്ങിയ ഗുരുതരമായ ആരോപണങ്ങളായിരുന്നു കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ പ്രതികൾക്കെതിരായി നിരത്തിയത്. എന്നാൽ ഈ വാദങ്ങളെല്ലാം അപ്പാടെ തള്ളിക്കൊണ്ടാണ് സുപ്രീം കോടതി അലനും താഹയ്ക്കും ജാമ്യം അനുവദിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |