ന്യൂഡൽഹി: ആര്യൻ ഖാൻ ഉൾപ്പെട്ട മുംബയ് ആഡംബര കപ്പലിലെ ലഹരി മരുന്ന് കേസിലെ സ്വതന്ത്ര സാക്ഷി കിരൺ ഗോസാവി വഞ്ചനാക്കേസിൽ പൂനെ പൊലീസ് കസ്റ്റഡിയിൽ. ഉത്തർപ്രദേശിലെ ലക്നൗ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങുമെന്ന് അവകാശപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷമാണ് ഇയാൾ കസ്റ്റഡിയിലാകുന്നത്.
2018ൽ പൂനെ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാക്കേസിൽ ഇയാൾക്കെതിരെ ഒക്ടോബറിൽ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെ തനിക്ക് മഹാരാഷ്ട്രയിൽ ജീവന് ഭീഷണിയുണ്ടെന്നും ഉത്തർപ്രദേശിൽ കീഴടങ്ങാമെന്നും ഇയാൾ അറിയിച്ചിരുന്നു. എന്നാൽ ഗോസാവിയുടെ അവകാശവാദങ്ങൾ ലക്നൗ പൊലീസ് നിഷേധിച്ചു.
സ്വതന്ത്ര ഡിക്ടറ്റീവ് എന്നവകാശപ്പെടുന്ന ഇയാൾ ലഹരി മരുന്ന് കേസിൽ അറസ്റ്റിലായ ആര്യനോടൊപ്പം സാക്ഷി എന്ന പേരിൽ എൻ സി ബി ഓഫീസിൽ ഉണ്ടായിരുന്നത് ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ആര്യനോടൊപ്പമുള്ള ഗോസാവിയുടെ സെൽഫിയും വീഡിയോകളും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഇതിന് പിന്നാലെ എൻ സി ബിയുടെ അന്വേഷത്തിൽ മഹാരാഷ്ട്ര സർക്കാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു.
പൂനെ സ്വദേശിയായ ചിൻമയ് ദേശ്മുക്കിന്റെ പരാതിയിൻമേലാണ് ഗോസാവിക്കെതിരെ വഞ്ചനാക്കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 2017- 2018 കാലയളവിൽ മലേഷ്യയിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ ചിൻമയിൽ നിന്ന് 3.09 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിക്കുകയായിരുന്നു. കൂടാതെ 2007-ൽ മുംബയിലെ അന്ധേരി പൊലീസ് സ്‌റ്റേഷനിലെ കേസും, 2015-ലും 2016-ൽ താനെയിലെ കപൂർബാവ്ഡി പൊലീസ് സ്‌റ്റേഷനിലെ രണ്ട് കേസുകളും ഉൾപ്പെടെ മൂന്ന് വഞ്ചനാ കേസുകളിൽ കൂടി ഗോസാവി പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |