തിരുവനന്തപുരം: വ്യത്യസ്‌തമായ വിശ്വാസപ്രമാണങ്ങളിൽ നിലയുറപ്പിച്ചവരെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിൻ ഗഡ്‌കരിയുമായുള്ള സൗഹൃദം രാഷ്‌ട്രീയങ്ങൾക്കപ്പുറമാണ്. കേരള സന്ദർശനത്തിനെത്തുമ്പോഴെല്ലാം ക്ളിഫ് ഹൗസിൽ എത്തി പിണറായിക്കൊപ്പം സമയം ചെലവഴിച്ചതിനു ശേഷമേ ഗഡ്‌കരി മടങ്ങുകയുള്ളൂ. ഈ സൗഹൃദം പലപ്പോഴും കേന്ദ്ര- സംസ്ഥാന ബന്ധങ്ങൾക്ക് കൂടുതൽ ഊഷ്‌മളത പകരുകയും ചെയ്‌തിട്ടുണ്ട്.
ഇപ്പോഴിതാ, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസും പിണറായിയുടെ പാതയിലാണ്. സംസ്ഥാനത്തെ റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ കേന്ദ്രമന്ത്രിയുമായി നടത്തിയ ചർച്ച ഏറെ ഫലപ്രദമായിരുന്നുവെന്ന് റിയാസ് വ്യക്തമാക്കി. ഉന്നയിച്ച ആവശ്യങ്ങൾക്കെല്ലാം സഹായം നൽകാമെന്ന് സംസ്ഥാനത്തിന് ഗഡ്‌കരി ഉറപ്പുനൽകിയാതായും റിയാസ് വ്യക്തമാക്കുന്നു.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം-
'ഡൽഹിയിൽ കേന്ദ്ര റോഡ് ഗതാഗത ഹൈവെ വകുപ്പ് മന്ത്രി ശ്രീ. നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ച വളരെ ഫലപ്രദമായിരുന്നു. റോഡ് വികസനം, ദേശീയപാതാ വികസനം തുടങ്ങിയ കാര്യങ്ങളിൽ അദ്ദേഹവുമായി ചർച്ച നടത്തി. സംസ്ഥാനം നേരിടുന്ന പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെടുത്തി. വളരെ അനുഭാവപൂർണമായ സമീപനമാണ് അദ്ദേഹത്തിൽ നിന്നും ഉണ്ടായത്.
കേരളത്തിലെ പോർട്ടുകളുമായി ബന്ധിപ്പിക്കാവുന്ന റോഡുകൾക്ക് കേന്ദ്ര ധനസഹായം നൽകാമെന്ന് മന്ത്രി ഉറപ്പു നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ നിർദ്ദേശ പ്രകാരം ഇത് സംബന്ധിച്ച പ്രൊപ്പോസൽ വേഗത്തിൽ തന്നെ സമർപ്പിക്കും.
സംസ്ഥാനത്തെ ദേശീയ പാതകളിൽ 1233 കി.മീ. വരുന്ന ഭൂരിഭാഗവും പാതകളും കേരള സർക്കാർ നാഷണൽ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യയ്ക്ക് കൈമാറിയിട്ടുള്ളതിനാൽ ഇവയുടെ അറ്റകുറ്റപ്പണികൾ ചെയ്യാൻ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും ഇക്കാര്യത്തിൽ ഇടപെടൽ വേണമെന്നും ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ അടിയന്തിര നടപടി ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പു നൽകി. അറ്റകുറ്റപ്പണികൾക്കായി ഒരു സ്ഥിരം സംവിധാനം ഏർപ്പെടുത്തുന്ന കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പരിഗണിക്കാമെന്ന് ഉറപ്പുനൽകി. അതിനായി ഒരു ഉദ്യോഗസ്ഥനെ അടിയന്തിരമായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
തിരുവനന്തപുരം പാരിപ്പള്ളി മുതൽ വിഴിഞ്ഞം വരെ 80 കി.മീ. ഔട്ടർ റിംഗ് റോഡ് നിർമ്മാണം സംബന്ധിച്ചും ചർച്ച നടത്തി. ഇതിന് പ്രിൻസിപ്പൽ അംഗീകാരം ലഭിച്ചു കഴിഞ്ഞതാണ്. 4500 കോടി രൂപയാണ് പദ്ധതി തുക. തിരുവനന്തപുരം നഗരത്തിന്റെ വളർച്ചയ്ക്ക് നിർണായകമാകുന്നതാണ് ഈ പദ്ധതി.
കേരളത്തിന് പുതുതായി അനുവദിച്ച 12 നാഷണൽ ഹൈവേ പദ്ധതികൾക്ക് പ്രിൻസിപ്പൽ അംഗീകാരം കാലതാമസമില്ലാതെ ലഭ്യമാക്കിയതിൽ പ്രത്യേകം നന്ദി അറിയിച്ചു. അതുപോലെ തന്നെ കണ്ണൂർ വിമാനത്താവളം വഴിയുളള ചൊവ്വ മട്ടന്നൂർ കുട്ടുംപുഴ വളവുപാറ മാക്കൂട്ടം വിരാജ്‌പേട്ട മടിക്കേരി മൈസൂർ വരെയുള്ള റോഡിന്റെ സ്‌ട്രെച്ചിൽ നിന്ന് പ്രധാന പട്ടണമായ തലശ്ശേരി ഒഴിവായത് പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാരത് മാല രണ്ടാം ഘട്ട പദ്ധതിയുടെ ഭാഗമായി അനുവദിച്ച റോഡുകളിൽ ചിലത് ഗതി ശക്തി പദ്ധതിയിൽ ഉൾപ്പെടുത്തി വേഗത്തിൽ പൂർത്തിയിക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി'.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |