ലാഹോർ: 2011ൽ ഇന്ത്യ ലോകകപ്പ് നേടുമ്പോൾ ടീമിന്റെ മുഖ്യപരിശീലകനായിരുന്ന ഗാരി കേഴ്സ്റ്റണെ പരിശീലകനാക്കാൻ ലക്ഷ്യമിട്ട് പാകിസ്ഥാൻ ക്രിക്കറ്ര് ബോർഡ്. നിലവിൽ ലോകകപ്പിൽ പങ്കെടുക്കുന്ന പാകിസ്ഥാൻ ടീമിന്റെ കൂടെ താത്കാലിക പരിശീലകനായി അവരുടെ മുൻ താരം സഖ്ലെയ്ൻ മുഷ്ത്താഖും ബാറ്റിംഗ് കൺസൾട്ടന്റ് എന്ന നിലയിൽ മുൻ ഓസ്ട്രേലിയൻ താരം മാത്യു ഹെയ്ഡനും ആണുള്ളത്. ലോകകപ്പ് തുടങ്ങുന്നതിന് ഒരു മാസം മുമ്പായി മുഖ്യ പരിശീലകൻ മിസ്ബാ ഉൾ ഹഖും ബൗളിംഗ് കോച്ച് വഖാർ യൂനിസും ടീമിൽ നിന്ന് രാജി വച്ചിരുന്നു. അതിനു ശേഷം ഒരു മുഴുസമയ പരിശീലകനില്ലാതെയാണ് പാകിസ്ഥാൻ ലോകകപ്പിന് തയ്യാറെടുത്തത്. ടൂർണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ശക്തരായ ഇന്ത്യയേയും ന്യൂസിലാൻഡിനേയും പരാജയപ്പെടുത്തിയ പാകിസ്ഥാൻ ഗ്രൂപ്പിൽ ഒന്നാം സ്ഥാനത്താണ്.
ഗാരി കേഴ്സറ്റണിനെ കൂടാതെ മുൻ ഓസ്ട്രേലിയൻ താരം സൈമൺ കാറ്റിച്ചിനേയും മുൻ ഇംഗ്ളണ്ട് താരം പീറ്റർ മൂറിനേയും പാകിസ്ഥാൻ സമീപിക്കുന്നുണ്ട്. പി സി ബി ചെയർമാനും മുൻ പാകിസ്ഥാൻ താരവുമായ റമീസ് രാജയുടെ താത്പര്യപ്രകാരമാണ് വിദേശ പരിശീലകനെ കൊണ്ടുവരാൻ ബോർഡ് ശ്രമിക്കുന്നത്.
അതേസമയം കേഴ്സ്റ്റൺ പാകിസ്ഥാൻ പരിശീലകനാകാൻ സമ്മതം മൂളുമോ എന്ന് ഉറപ്പായിട്ടില്ല. മുമ്പ് പാകിസ്ഥാൻ സൂപ്പർ ലീഗിലെ കറാച്ചി ടീമിനെ പരിശീലിപ്പിക്കുന്നതിന് വേണ്ടി കേഴ്സ്റ്റണിനെ സമീപിച്ചിരുന്നെങ്കിലും മുൻ ദക്ഷിണാഫ്രിക്കൻ താരം സമ്മതം മൂളിയില്ല. പാകിസ്ഥാനിലെ സുരക്ഷാപ്രശ്നങ്ങൾ കാരണമാണ് കേഴ്സ്റ്റൺ അന്ന് ഒഴിഞ്ഞതെന്ന് സൂചനകളുണ്ടായിരുന്നു. ഇത്തവണയും ഇതേ കാരണം പറഞ്ഞ് കേഴ്സ്റ്റൺ പാകിസ്ഥാന്റെ ഓഫർ നിരസിക്കാൻ സാദ്ധ്യതയുണ്ടെന്ന് വിദഗ്‌ദ്ധർ കരുതുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |