വടക്കഞ്ചേരി: സൗമ്യമായ പെരുമാറ്റവും, സ്‌നേഹത്തിൽ ചാലിച്ച നിറപുഞ്ചിരിയുമായി കിഴക്കഞ്ചേരി സർക്കാർ ആശുപത്രിയുടെ ജീവനാഡിയായ ഹെൽത്ത് ഇൻസ്‌പെക്ടർ ലോബോ നാളെ സർവീസിൽ നിന്നും വിരമിക്കും. ഒക്ടോബർ 31, ഞായറാഴ്ച ആയതിനാൽ ഇന്ന് ഔദ്യോഗിക യാത്രഅയപ്പ് നൽകും.
22 വാർഡുകളുള്ള കിഴക്കഞ്ചേരി പഞ്ചായത്തിന്റെ കുടുംബ ആരോഗ്യകേന്ദ്രത്തിന്റെ അതിവിശാലമായ ഭൂപ്രദേശത്ത് സർക്കാർ ആശുപത്രിയെ ജനകീയമാക്കുന്നതിൽ ലോബോയുടെ പങ്ക് വലുതായിരുന്നു. നാലുവർഷം മുൻപാണ് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഹെൽത്ത് ഇൻസ്‌പെക്ടറായി ചാർജെടുത്തത്. കിഴക്കഞ്ചേരി ആശുപത്രിയുടെ വികസനത്തിനും രോഗികൾക്ക് സൗകര്യം ഒരുക്കുന്നതിലും ഹെൽത്ത് ഇൻസ്‌പെക്ടർ എന്ന നിലയിൽ ലോബോ ചെയ്ത സേവനങ്ങൾ നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നു.
ആശുപത്രിക്ക് മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രം, ആശുപത്രികളിൽ ഇരിപ്പിടങ്ങൾ, കൊവിഡ് നിയന്ത്രണ സംവിധാനങ്ങൾ, വീൽചെയറുകൾ തുടങ്ങി സർക്കാർ ആശുപത്രിയിലെ സൗകര്യം മെച്ചപ്പെടുത്തുന്നതിനും, സ്വകാര്യ ആശുപത്രികളെ വെല്ലുന്ന രീതിയിൽ, കുടുംബ ആരോഗ്യകേന്ദ്രത്തെ ജനപ്രിയമാക്കുന്നതിനും നിരവധി പ്രവർത്തനങ്ങൾ നടത്തി. പഞ്ചായത്ത് ഭരണസമിതിയും പൂർണ പിന്തുണ നൽകിയതോടെ കിഴക്കഞ്ചേരി സർക്കാർ ആശുപത്രി മികവിലേക്കുയർന്നു.
ഇരുപത്തിമൂന്നാം വയസ്സിൽ കണ്ണൂർ ഇരിട്ടിയിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായിട്ടായിരുന്നു ജോലിയുടെ തുടക്കം. പിന്നീട് ആലപ്പുഴ, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ ആശുപത്രികളിൽ ജോലി ചെയ്തു. ജില്ലയിൽ നെല്ലിയാമ്പതി, നെന്മാറ, വണ്ടാഴി അയിലൂർ എന്നിവിടങ്ങളിലെ സേവനത്തിനുശേഷം നാലുവർഷം മുമ്പാണ് കിഴക്കഞ്ചേരി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിയത്.
കാൻസർ കെയർ ജില്ലാ കോ- ഓർഡിനേറ്റർ, പിരായിരിയിൽ ഡെങ്കിപ്പനി നിയന്ത്രണ മേൽനോട്ടം, വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ മേഖലയിലെ വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് നെല്ലിയാമ്പതിയിൽ സംഘടിപ്പിച്ച നാഷണൽ ഡിസീസ് കൺട്രോൾ പ്രോഗ്രാമിന്റെ ഭാഗമായുള്ള ഇന്റർസ്റ്റേറ്റ് ബോർഡർ മീറ്റിംഗ് തുടങ്ങിയവയുടെയെല്ലാം ചുമതലക്കാരനായി ലോബോ മുൻനിരയിൽ നിന്നിട്ടുണ്ട്. നിറഞ്ഞ സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിടവാങ്ങുന്നതെന്നും, കർമ്മമേഖലയിൽ അർപ്പിച്ച ജീവിതത്തിൽ സന്തുഷ്ടനാണെന്നും ലോബോ പറഞ്ഞു. ഒലിപ്പാറ കൊടികരിമ്പിലാണ് ഇപ്പോൾ താമസം. ഭാര്യ: ലിസി. മക്കൾ: അനുമോൾ, ആനിമോൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |