കോട്ടയം: അന്നത്തെ വ്യവസായമന്ത്രി നേരിട്ടുവന്ന് ആഘോഷമായി നടത്തിയ ഉദ്ഘാടനവും വമ്പൻ പ്രഖ്യാപനങ്ങളും തങ്ങളുടെ കണ്ണിൽ പൊടിയിടാനായിരുന്നുവെന്ന തിരിച്ചറിവിലാണ് ട്രാവൻകൂർ സിമന്റ്‌സിലെ ജീവനക്കാരും വിരമിച്ചവരും. കമ്പനിയിൽ ഒരു വർഷം മുൻപ് ഉദ്ഘാടനം ചെയ്ത പദ്ധതികളൊന്നും നടപ്പായില്ല. സംസ്ഥാനത്ത് പത്ത് ജില്ലകളിൽ വാൾപുട്ടി നിർമാണ യൂണിറ്റ് ആരംഭിക്കുന്ന പദ്ധതിയാണ് കഴിഞ്ഞവർഷം ഉദ്ഘാടനം ചെയ്തവയിലൊന്ന്. എന്നാൽ പദ്ധതി കണ്ണൂരിൽ മാത്രമാണ് ആരംഭിച്ചത്. വൈദ്യുതി വകുപ്പിന്റെ കോൺക്രീറ്റ് പോസ്റ്റുകൾ നിർമിക്കുന്നതിനുള്ള ഓർഡർ സിമന്റ്‌സിന് നൽകുമെന്നും മന്ത്രി പറഞ്ഞിരുന്നു. ഒരു വർഷം കഴിഞ്ഞിട്ടും പോസ്റ്റുകളിൽ ഒരെണ്ണംപോലും നിർമ്മിക്കാനായില്ല.
ട്രാവൻകൂർ സിമന്റ്‌സിന്റെ ആധുനികവത്ക്കരണത്തിന് നാലു കോടി രൂപ നൽകിയെങ്കിലും വിനിയോഗിച്ചില്ല. പകരം ബാങ്കിൽ ഫിക്‌സഡ് ഡെപ്പോസിറ്റിട്ടു. വിരമിച്ച തൊഴിലാളികൾക്ക് ഉടൻ ആനുകൂല്യങ്ങൾ നൽകുമെന്നും മന്ത്രി പ്രഖ്യാപിച്ചിരുന്നു. 5 കോടി രൂപ ഇതിനുവേണ്ടി നീക്കിവയ്ക്കുകയും ചെയ്തു. എന്നാൽ ഒരുകോടി 27 ലക്ഷം രൂപ മാത്രമേ കൊടുത്തുള്ളൂ. ബാക്കി തുക നിലവിലുള്ള തൊഴിലാളികളുടെ പി.എഫ് കുടിശ്ശിക അടയ്ക്കാനും കമ്പനിയുടെ ജി.എസ്. ടി കുടിശ്ശിക അടക്കാനുമായി വകമാറ്റി. നൂറിനടുത്ത് തൊഴിലാളികൾക്ക് ഇനിയും കുടിശിക ലഭിക്കാനുണ്ട്. കമ്പനിയുടെ കൈവശമുള്ള കാക്കനാട്ടുള്ള ഭൂമി വിൽക്കാനും ലഭിക്കുന്ന തുക വിരമിച്ച തൊഴിലാളികളുടെ പി.എഫ് കുടിശിക തീർക്കാനും ഗ്രാറ്റിവിറ്റി നൽകാനും ഉപയോഗിക്കുമെന്നും പ്രഖ്യാപനമുണ്ടായി. അതും നടപ്പായില്ല. എന്തിന് , 2017 മുതലുള്ള ഓഡിറ്റിംഗ് പോലും പൂർത്തിയായിട്ടില്ല. മന്ത്രിയുടെ പ്രഖ്യാപനം വിശ്വസിച്ച ജീവനക്കാരും വിരമിച്ച ജീവനക്കാരും പ്രതീക്ഷയറ്റ അവസ്ഥയിലാണ്.
അനുവദിച്ചത്
നവീകരണത്തിന് : 4 കോടി രൂപ
ഇതുവരെ വിനിയോഗിച്ചത്: 0
ഗ്രാറ്റുവിറ്റി നൽകാൻ : 5 കോടി
ഇതുവരെ കൊടുത്തത്: 1.27കോടി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |