കോട്ടയം: റെയിൽവേ വികസനത്തിനായി റബർ ബോർഡ് കേന്ദ്ര ഓഫീസിന് സമീപത്തെ കാളിയമ്മൻ കോവിൽ പൊളിച്ചുമാറ്റാനുള്ള നീക്കത്തിൽ നിന്ന് പ്രതിഷേധത്തെ തുടർന്ന് അധികൃതർ പിൻമാറി. ക്ഷേത്രം 31നകം ഏറ്റെടുക്കണമെന്ന കോടതിവിധിയുടെ അടിസ്ഥാനത്തിലാണ് റെയിൽവെ അധികൃതർ പൊലീസിന്റെ സഹായത്തോടെ എത്തിയത്. എന്നാൽ പകരം സ്ഥലം അനുവദിക്കുന്ന കാര്യത്തിൽ തീരുമാനമാകാത്തതിനെ തുടർന്ന് വിശ്വാസികൾ എത്തുകയായിരുന്നു.
വർഷങ്ങളായി ഹിന്ദു ഹരിജൻ അരുന്ദതിയാർ സമൂഹമാണ് റെയിൽവേ പുറമ്പോക്കിലുള്ള ക്ഷേത്രത്തിൽ ആരാധന നടത്തുന്നത്. കോടതി വിധിയെ തുടർന്ന് ഹിറ്റാച്ചിയടക്കമുള്ള സംവിധാനവുമായാണ് റെയിൽവേ വൻ പൊലീസ് സന്നാഹത്തോടെ രാവിലെ ഒമ്പതോടെ ക്ഷേത്ര പരിസരത്തെത്തിയത്. എന്നാൽ കോടതി ഉത്തരവ് റെയിൽവേയുടെ കൈവശമില്ലായിരുന്നു. നാമജപവുമായി വിശ്വാസികളും പ്രതിഷേധവുമായി ബി.ജെ.പിയുടെ നേതൃത്വത്തിൽ മറ്റൊരു സംഘവും നിലയുറപ്പിച്ചു. പ്രതിഷേധത്തിനൊടുവിൽ റെയിൽവേ പിൻമാറി. ഇന്നും നാളെയും കോടതി അവധിയാണ്. തിങ്കളാഴ്ച ഹൈക്കോടതിയെ സമീപിക്കാനാണ് അരുന്ദതിയാർ സമൂഹത്തിന്റെ തീരുമാനം.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹൻ, ജില്ലാ ജനറൽ സെക്രട്ടറി കെ.യു. ശാന്തകുമാർ, താലൂക്ക് സെക്രട്ടറി സി. കൃഷ്ണകുമാർ, യുവമോർച്ച ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ, ബി.ജെ.പി കോട്ടയം മണ്ഡലം ജനറൽ സെക്രട്ടറി വി.പി. മുകേഷ്, രാധാകൃഷ്ണൻ നായർ, ക്ഷേത്രഭരണസമിതി അംഗങ്ങളായ പി. സുബ്രഹ്മണ്യൻ, കറുപ്പസ്വാമി, മന്ത്രമണി എന്നിവർ നേതൃത്വം നൽകി.
'' ആരാധനയ്ക്ക് പകരം സ്ഥലംകണ്ടെത്തി ആചാരപൂർവം വിഗ്രഹം മാറ്റി പ്രതിഷ്ഠിക്കണം. ഭീഷണിപ്പെടുത്തി ക്ഷേത്രം പൊളിക്കാൻ അനുവദിക്കില്ല'' -
ടി.എൻ.ഹരികുമാർ, ബി.ജെ.പി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |