ന്യൂഡൽഹി: 38 വർഷങ്ങൾക്ക് മുമ്പ് പൊലീസുകാരെ ആക്രമിച്ച കേസിൽ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ഛോട്ടാരാജനെ സി.ബി.ഐ പ്രത്യേക കോടതി കുറ്റവിമുക്തനാക്കി. ഛോട്ടാ രാജൻ വ്യാജ മദ്യം കടത്തുന്നതടക്കമുള്ള കുപ്രസിദ്ധിയിലേക്ക് ഉയരുന്നതിന്റെ ആദ്യ കാലങ്ങളിൽ റിപ്പോർട്ട് ചെയ്ത കേസാണ് സി.ബി.ഐ പ്രത്യേക കോടതി സിംഗിൾ ബെഞ്ച് ജഡ്ജി എ.ടി. വാങ്ക്ഡെ തള്ളിയത്.
1983ൽ ടാക്സിയിൽ മദ്യം കടത്തുകയായിരുന്ന ഛോട്ടാരാജനെ രണ്ട് ഓഫീസർമാരും നാല് കോൺസ്റ്റബിൾമാരും അടങ്ങുന്ന മുംബയ് പൊലീസ് സംഘം പിന്തുടർന്നു. എന്നാൽ, കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് രണ്ട് പൊലീസുകാരെ കുത്തിയ ശേഷം രാജൻ അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിന്നീട് 2015 ഒക്‌ടോബറിൽ ഛോട്ടാരാജൻ ഇന്തോനേഷ്യയിൽ നിന്ന് അറസ്റ്റിലായതിന് ശേഷം മുംബയ് പൊലീസ് കേസ് സി.ബി.ഐയ്ക്ക് കൈമാറുകയായിരുന്നു.
എന്നാൽ ഈ വർഷമാദ്യം കേസ് അവസാനിപ്പിക്കാൻ സി.ബി.ഐ കോടതിക്ക് റിപ്പോർട്ട് നൽകിയിരുന്നു. കേസിലെ പ്രധാന സാക്ഷികൾ മരിക്കുകയും ഛോട്ടാ രാജൻ ഉപയോഗിച്ച ആയുധമടക്കം പ്രധാന രേഖകളെല്ലാം നഷ്ടപ്പെടുകയും ചെയ്തിരുന്നുവെന്നായിരുന്നു സി.ബി.ഐയുടെ വാദം.
എന്നാൽ കേസ് അവസാനിപ്പിക്കാനുള്ള സി.ബി.ഐയുടെ അപേക്ഷ തള്ളിയ പ്രത്യേക സി.ബി.ഐ കോടതി ഛോട്ടാ രാജനെതിരായുള്ള തെളിവുകൾ വിചാരണ നടത്താൻ പര്യാപ്തമാണെന്ന് വ്യക്തമാക്കിയിരുന്നു. തിരക്കുള്ള രാജവാഡി ആശുപത്രിക്ക് സമീപം നടന്ന സംഭവത്തിൽ ഒരു സാക്ഷിയെ പോലും കോടതിയിൽ എത്തിക്കാൻ സാധിച്ചില്ലെന്ന് ഛോട്ടരാജന് വേണ്ടി ഹാജരായ അഭിഭാഷകൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |