ചേർത്തല: തകരയുടെ നാൽപതാം വാർഷികാഘോഷ ചടങ്ങിൽ പങ്കെടുക്കാനാകാത്തതിന്റെ കുറവ് നികത്തി നായികയായ സുരേഖയെത്തി. മകളും മോഡലുമായ കാതറിൻ വരുണക്കൊപ്പം തകരയിലെ നായികയായ സുരേഖ മേരിയാണ് പഴയ ഓർമ്മകളുമായി തകര കുടുംബത്തിലേക്കെത്തിയത്.
വാർഷികത്തിൽ കരുതിയിരുന്ന ഉപഹാരം കൈമാറിയാണ് നിർമ്മാതാവായ വി.വി. ബാബു സ്വീകരിച്ചത്. ഇദ്ദേഹത്തെ നിർമ്മാതാവായല്ല കുടുംബാംഗമായാണ് കാണുന്നത്. സിനിമയെ വെറും വ്യവസായമായി കാണാതെ സിനിമയെന്ന കലയെ സ്‌നേഹിക്കുന്ന അപൂർവം നിർമ്മാതാക്കളിലൊരാളാണ് അദ്ദേഹമെന്ന് സുരേഖ പറഞ്ഞു. വ്യക്തിപരമായ കാരണങ്ങളാലാണ് ഒന്നര വർഷം മുമ്പ് നടന്ന കൂട്ടായ്മയിൽ എത്താനാകാതെ വന്നത്. അത് വലിയ നഷ്ടമായി കരുതുന്നു. വേണുച്ചേട്ടനെ അവസാനമായി കാണാനാകാത്തതും വലിയ ദുഃഖമാണ്.
മലയാളം ഒട്ടും അറിയാത്ത സമയത്ത് മലയാളം സംസാരിക്കുന്ന സുഭാഷണിയായി മലയാളത്തിന്റെ ഹൃദയത്തിൽ കയറിയതിന് പിന്നിൽ കുടുംബം പോലെ പ്രവർത്തിച്ച കൂട്ടായ്മയുണ്ടായിരുന്നു. തുടർന്ന് 37 ഓളം സിനിമകളിൽ അഭിനയിച്ചു. ഏതാനും സീരിയലുകളിലും. അവസാനം അഭിനയിച്ചത് പൃഥ്വിരാജിന്റെ മാസ്റ്റേഴ്സിലായിരുന്നു. നല്ലവേഷങ്ങൾ ലഭിച്ചാൽ ഇനിയും സിനിമയിലേക്ക് വരും. ഇപ്പോൾ മോഡലിംഗ് രംഗത്തുള്ള മകൾ കാതറിനും സിനിമതന്നെ തിരഞ്ഞെടുത്തിരിക്കുകയാണ്. മലയാളം തന്നെയാണ് അവൾക്കും ഇഷ്ടം. ഇതിനായുള്ള ചർച്ചകൾ നടക്കുകയാണ്.
ചേർത്തലയിൽ നടന്ന തകരയുടെ വാർഷികാഘോഷത്തിൽ നെടുമുടി വേണുവും പ്രതാപ് പോത്തനും കെ.പി.എ.സി ലളിതയും അനിരുദ്ധനും അങ്ങനെ അരങ്ങിലും അണിയറയിലും പ്രവർത്തിച്ച ജീവിച്ചിരുന്നവരെല്ലാം പങ്കെടുത്തിരുന്നു. വാർഷികം നടന്ന വി.വി. ബാബുവിന്റെ സൃഷ്ടി വീട്ടിലാണ് ഒന്നരവർഷത്തെ ഇടവേളയ്ക്ക് ശേഷം സുരേഖയെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |