തൃശൂർ: ലഡാക്കിലെ ഉംലിംഗ് ലാ പാസിന്റെ പത്തൊമ്പതിനായിരം അടി ഉയരം സൈക്കിൾ ചവിട്ടി കീഴടക്കിയതോടെ മുഹമ്മദ് അഷ്‌റഫെത്തിയത് സ്വപ്നം കണ്ടതിനേക്കാൾ ഉയരത്തിലാണ്. അപകടത്തിൽ ചലനശേഷി നഷ്ടപ്പെട്ട വലത് കാൽപ്പത്തിയും ആസ്തമയുമെല്ലാം വടക്കാഞ്ചേരി പത്താംകല്ല് തെക്കേപ്പുറത്ത് വളപ്പിൽ മുഹമ്മദ് അഷ്‌റഫിന്റെ (35) പദ്ധതികളെ വല്ലാതെ വെല്ലുവിളിച്ചിരുന്നു.
പക്ഷേ നിശ്ചയദാർഢ്യവും ഇൻഹേലറും കൃത്രിമ ഓക്‌സിജനും പണവും സഹായവുമായെത്തിയ സുഹൃത്തുക്കളുമായതോടെ ലക്ഷ്യമിട്ട 17,582 അടിയുള്ള കർദുംഗ് ലാ പാസ് വേഗം കീഴടങ്ങി. യാത്രയോടുള്ള ആ അഭിനിവേശമാണ് 1,718 അടി കൂടി മുകളിൽ, എവറസ്റ്റ് ബേസ് ക്യാമ്പിനെക്കാൾ ഉയരമുള്ള ഉംലിംഗ് ലാ പാസിൽ അവസാനിപ്പിച്ചത്. അഷ്‌റഫിന്റെ ഈ യാത്രയെപ്പറ്റി കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ ഉയരങ്ങളല്ല ഇപ്പോൾ ജീവിതമാണ് കമ്പ്യൂട്ടർ എൻജിനിയറിംഗ് ഡിപ്‌ളോമ നേടിയ അഷ്‌റഫിനെ വെല്ലുവിളിക്കുന്നത്. ഇനി ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ ജോലി വേണം. അബുദാബിയിൽ കമ്പ്യൂട്ടർ എൻജിനീയറായിരുന്ന അഷ്‌റഫിന്റെ വലത് കാൽപ്പത്തി നാല് കൊല്ലം മുൻപ് നാട്ടിലെത്തിയപ്പോഴുണ്ടായ ബൈക്കപകടത്തിലാണ് ചതഞ്ഞത്. ഒൻപത് ശസ്ത്രക്രിയകൾ നടത്തിയെങ്കിലും കാൽപ്പത്തിയുടെ ചലനശേഷി വീണ്ടെടുക്കാനായില്ല. ചികിത്സയ്ക്കായി നാട്ടിൽ തുടർന്നു. അതിനാൽ ഇനി തിരിച്ചുപോയാലും നിലവിലുണ്ടായിരുന്ന ജോലി ലഭിക്കുക സാദ്ധ്യമല്ല. " സൈക്‌ളിംഗ് ഹരമായതിനാൽ അതുമായി ബന്ധപ്പെട്ട മേഖലയിൽ ജോലി ചെയ്യാനാണ് ആഗ്രഹം. ജോലി നഷ്ടപ്പെട്ടിട്ട് അഞ്ച് കൊല്ലമായി. കാൽമുറിക്കൽ ശസ്ത്രക്രിയ വരെ മാറ്റിവെച്ചിരിക്കുകയാണ്. വരുമാനമില്ലാതെ പിടിച്ചു നിൽക്കാനാവില്ലല്ലോ"- അഷ്റഫ് പറയുന്നു.
കീഴടക്കിയ ഉയരങ്ങൾ, അടിക്കണക്കിൽ
ഉംലിംഗ് ലാ 19,300
കെല 18,600
മാന 18,406
മാർസിമിക് 18,314
ഫോറ്റില 18,124
ധോംഗ 18,000
കാക് സംഗ് 17,841
ചംഗ് ലാ 17,586
കർദുംഗ് ലാ 17,582
അഞ്ച് കൊല്ലമായി ജോലിയില്ലാതായിട്ട്. വരുമാനം വേണം. യാത്രകൾ അവസാനിപ്പിച്ചിട്ടില്ല. ഇപ്പോൾ വേണ്ടത് ജോലിയാണ്. ഇനി വിദേശത്തേക്ക് തിരിച്ചുപോകാനാവില്ല.
മുഹമ്മദ് അഷ്‌റഫ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |