# തോട്ടപ്പള്ളിയിൽ നിർമ്മാണം പുരോഗമിക്കുന്നു
ആലപ്പുഴ: മത്സ്യത്തൊഴിലാളികളുടെ പുനരധിവാസ പദ്ധതിയുടെ ഭാഗമായി തോട്ടപ്പള്ളി മണ്ണുംപുറത്ത് നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ മത്സ്യത്തൊഴിലാളി ഫ്ളാറ്റ് സമുച്ചയത്തിന്റെ ജോലികൾ പുരോഗമിക്കുന്നു. ആദ്യഘട്ടത്തിൽ 20 കോടി രൂപ ചെലവഴിച്ച് മൂന്ന് നിലകളിൽ ആറ് കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്.
ഒരു നിലയിൽ നാല് കുടുംബങ്ങൾക്ക് താമസിക്കാൻ കഴിയും. ആറ് കെട്ടിടത്തിന്റെയും ഒരു നില വീതം പൂർത്തീകരിച്ച് 24 കുടുംബങ്ങളെ താമസിപ്പിക്കാൻ കഴിയുന്ന തരത്തിൽ നിർമ്മാണം അന്തിമഘട്ടത്തിലാണ്. പുറക്കാട് പഞ്ചായത്ത് 11-ാം വാർഡിൽ മണ്ണുംപുറത്ത് സർക്കാർ പുറമ്പോക്കിൽ ദേശീയജലപാതക്കായി ആഴംവർദ്ധിപ്പിച്ച് മണൽ നിക്ഷേപിച്ച് നികത്തിയ 3.58 ഏക്കർ സ്ഥലത്ത് 240 കോടി ചെലവിട്ട് 204 വീടുകൾ ഉൾക്കൊള്ളുന്ന ഫ്ളാറ്റ് സമുച്ചയമാണ് നിർമ്മിക്കുന്നത്.
റവന്യു പുറമ്പോക്ക് ഫിഷറീസിന് കൈമാറിയതിനെ തുടർന്നാണ് മുട്ടത്തറ മാതൃകയിൽ ആദ്യഘട്ടത്തിൽ ആറ് കെട്ടിടങ്ങൾ നിർമ്മിക്കുന്നത്. ജില്ലയിൽ കടലാക്രമണത്തിൽ വീടും സ്ഥലവും നഷ്ടപെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടുംബങ്ങളെയാണ് ആദ്യഘട്ടത്തിൽ പരിഗണിക്കുന്നത്. അമ്പലപ്പുഴ കെ.കെ. കുഞ്ഞുപിള്ള ഹയർ സെക്കൻഡറി സ്കൂൾ, പഴയ പുറക്കാട് പഞ്ചായത്ത് ഓഫീസ്, പുന്നപ്ര എന്നിവിടങ്ങൾ ഉൾപ്പെടെ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലായി വീടും സ്ഥലവും നഷ്ടപെട്ട 150 കുടുംബങ്ങളാണ് കഴിയുന്നത്.
കഴിഞ്ഞ ജനുവരിയിൽ നിർമ്മാണം ആരംഭിച്ച് ഒരുവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കാനായിരുന്നു ലക്ഷ്യമിട്ടത്. കൊവിഡ് നിർമ്മാണ വേഗത കുറച്ചു. കടലാക്രമണത്തിൽ വീട് തകർന്ന 150 കുടുംബങ്ങൾ ആലപ്പുഴയിലുണ്ട്. 50 മീറ്റർ ദൂരത്തിൽ ഒന്നാം നിരയിൽ കടൽ കയറാൻ സാദ്ധ്യതയുള്ള നിരവധി കുടുംബങ്ങളുമുണ്ട്. നിലവിൽ തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളികൾക്കായി നിർമ്മിച്ച ഫ്ളാറ്റ് സമുച്ചയത്തിൽ 192 വീട് യാഥാർത്ഥ്യമാക്കിയതാണ് ഏറ്റവും വലിയ ഫ്ളാറ്റ് സമുച്ചയം.
ആദ്യഘട്ടം
നിർമ്മാണ ചെലവ്: 20 കോടി (ആറ് കെട്ടിടം)
കുടുംബങ്ങൾ: 72
ഒരുവീടിന്റെ വലിപ്പം: 450 സ്ക്വയർ ഫീറ്റ്
പദ്ധതി പൂർത്തീകരിക്കുമ്പോൾ
ആകെ ചെലവ്: 240 കോടി
സ്ഥലം: 358 ഏക്കർ
കുടുംബങ്ങൾ: 204 വീട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |