കോഴിക്കോട്: നഗരത്തിലെ ഇടുങ്ങിയ വഴികൾ പോലും രാജപാതയായി മാറിയപ്പോഴും ജയിൽ റോഡിന് രക്ഷയായില്ല. മൂന്നര പതിറ്റാണ്ട് മുമ്പ് തുടക്കമിട്ട വികസന പദ്ധതി ഒരിഞ്ചു പോലും മുന്നോട്ട് നീങ്ങാതെ അതേ കിടപ്പിലാണ്.
ഈ മേഖലയിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കൂട്ടായ്മയായി രൂപം കൊണ്ട ജയിൽ റോഡ് വികസന സമിതി 2011 മുതൽ നിരന്തരം അധികൃതർക്ക് നിവേദനം നൽകുന്നുണ്ട്. പക്ഷേ, അവരുടെ ഭാഗത്തു നിന്ന് ഒരു അനക്കവുമില്ല. നേരത്തെ ഡോ.എം.കെ മുനീർ സ്ഥലം എം.എൽ.എയായതിനു പിറകെ മന്ത്രിയുമായപ്പോൾ ഇനി കാത്തിരിക്കേണ്ടി വരില്ലെന്നു കരുതിയതാണ്. ആ പ്രതീക്ഷയും അസ്ഥാനത്തായി.
റെയിൽവേ സ്റ്റേഷനിൽ നിന്നു പാളയം വഴി മെഡിക്കൽ കോളേജ് ഭാഗത്തേക്കും മിനി ബൈപാസിലൂടെ മാങ്കാവ് റോഡിലേക്കും യാത്ര ചെയ്യുന്നവർക്ക് നഗരത്തിന്റെ തിരക്കിൽ പെടാതെ എളുപ്പത്തിലെത്താൻ സഹായിക്കുന്ന ഈ റോഡിന് 600 മീറ്റർ ദൈർഘ്യമേയുള്ളു. ചിന്താവളപ്പ് ജംഗ്ഷനിൽ നിന്ന് തുടങ്ങി മിനി ബൈപാസ് ജംഗ്ഷനിൽ അവസാനിക്കുന്ന റോഡിന് താരതമ്യേന ചെറിയ തുക ചെലവഴിച്ചാൽ തന്നെ നവീകരിക്കാനാവും. ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ പകുതിയോളം ഭാഗം ജയിൽ വകുപ്പിന്റെ കൈവശമാണ്. മറ്റു ഭാഗങ്ങളിലെ സ്ഥലം വിട്ടുകൊടുക്കാൻ ജനങ്ങൾ തയ്യാറുമാണ്. അപ്പോഴും പദ്ധതി പാലത്തിൽ കയറുന്നില്ല.
ജയിൽ റോഡ് വികസനത്തിനുള്ള നടപടികൾ തുടങ്ങിയത് 1985-ലാണ്. ഇതിനു ശേഷം നടപടിക്രമങ്ങൾ ആരംഭിച്ച പല റോഡുകളും ഇപ്പോൾ വിശാലമായിക്കഴിഞ്ഞു. എന്നാൽ ഈ റോഡിന്റെ നവീകരണം മാത്രം ഫയലിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡിന്റെ ഉടമസ്ഥാവകാശം ആർക്കാണെന്ന കാര്യത്തിലാണ് ഇപ്പോൾ പൊരിഞ്ഞ തർക്കം. 2012 ൽ ഈ റോഡ് കോർപ്പറേഷനിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തതാണെന്ന് പി.ഡബ്ള്യു.ഡി ഉദ്യോഗസ്ഥർ പറയുന്നു. എന്നാൽ ഇക്കാര്യം തങ്ങൾക്കറിയില്ലെന്ന മട്ടിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ കൈമലർത്തുകയാണ്.
തീരെ വീതി കുറഞ്ഞ റോഡിലൂടെ ഇരു വശത്തേക്കും വാഹനങ്ങൾ കടന്നുപോകുമ്പോൾ കാൽനടക്കാർക്ക് അഭ്യാസത്തോടെ വേണം നീങ്ങാൻ. കാലൊന്നു തെറ്റിയാൽ വളിയോരത്തെ മൂടാത്ത ഓടയിൽ വീണെന്നിരിക്കും. രാവിലെയും വൈകിട്ടും വാഹനങ്ങൾ കുപ്പിക്കഴുത്തിൽ കുടുങ്ങുന്നതും പതിവാണ്.
നഗരത്തിലെ റോഡുകളുടെ വികസനത്തിൽ അതീവതാല്പര്യം കാണിക്കുന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിലാണ് ഇപ്പോൾ ജയിൽ റോഡ് വികസന സമതിയുടെ പ്രതീക്ഷയത്രയും. അപകടഭയം കൂടാതെ സഞ്ചരിക്കാൻ പറ്റുന്ന വിധത്തിൽ റോഡ് വീതി കൂട്ടി നവീകരിക്കണമെന്ന ആവശ്യവുമായി സമിതി ഭാരവാഹികൾ മന്ത്രിയ്ക്ക് നിവേദനം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |