തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ പി.വി. അൻവർ ഉന്നയിച്ച ആരോപണങ്ങൾ സഭാരേഖകളിൽ നിന്നും നീക്കം ചെയ്തതായി സ്പീക്കർ എം.ബി. രാജേഷ് റൂളിംഗ് നൽകി. സഭാ ചട്ടങ്ങളിലും കീഴ്‌വഴക്കങ്ങളിലും അംഗങ്ങൾക്കായുള്ള പെരുമാറ്റച്ചട്ടങ്ങളിലും വ്യക്തമാക്കിയിട്ടുള്ള വ്യവസ്ഥകൾ പാലിക്കാതെയും നിയമനിർമ്മാണവേളയിൽ മുൻകൂട്ടി എഴുതി നൽകാതെയും ആരോപണം ഉന്നയിച്ചതുകൊണ്ടും പ്രതിപക്ഷ നേതാവിന്റെ അഭ്യർത്ഥന മാനിച്ചുമാണ് പ്രസംഗഭാഗം നീക്കം ചെയ്യുന്നതെന്ന് സ്പീക്കർ അറിയിച്ചു.
കഴിഞ്ഞ ബുധനാഴ്ച കേരള പബ്ലിക് സർവീസ് കമ്മിഷൻ (വഖഫ് ബോർഡിന്റെ കീഴിലുള്ള സർവീസുകൾ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ബിൽ സബ്ജക്ട് കമ്മിറ്റിയുടെ പരിഗണനയ്ക്ക് അയയ്ക്കണമെന്ന പ്രമേയത്തിൽ ഭേദഗതി അവതരിപ്പിച്ച് സംസാരിക്കുമ്പോഴാണ് അൻവർ ആരോപണം ഉന്നയിച്ചത്. പ്രതിപക്ഷ നേതാവിന്റെ അസാന്നിദ്ധ്യത്തിലായിരുന്നു ആരോപണം.
അടുത്ത ദിവസം സഭയിൽ ഇതിന് പ്രതിപക്ഷ നേതാവ് വ്യക്തിപരമായ വിശദീകരണം നൽകുകയും സഭാരേഖകളിൽ നിന്നും അൻവറിന്റെ പ്രസംഗം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് വിശദമായ പരിശോധനകൾക്കു ശേഷമാണ് നീക്കം ചെയ്തത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം സഭയിൽ നടന്ന ചർച്ചയും സഭാരേഖകളിൽ ഉണ്ടാകില്ല. 133 വർഷം പിന്നിട്ട സഭയുടെ അന്തസും പൈതൃകവും കാത്തുസൂക്ഷിക്കേണ്ട ചുമതല അംഗങ്ങൾക്കുണ്ടെന്ന് സ്പീക്കർ ഓർമ്മിപ്പിച്ചു. പാർലമെന്ററി മര്യാദകൾ ഉൾക്കൊണ്ട് സഭയ്ക്കകത്തും പുറത്തും പെരുമാറാൻ പതിനാലിന മാർഗ നിർദ്ദേശങ്ങളുണ്ട്. എന്നാൽ സഭയുടെ നടപടിക്രമങ്ങൾ പരിശോധിച്ചാൽ കുറച്ച് അംഗങ്ങൾ ഇത് പാലിക്കുന്നതിൽ പരാജയപ്പെട്ടിട്ടുണ്ടെന്നും സ്പീക്കർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |