നെടുമ്പാശേരി:ആഭ്യന്തര സർവീസുകൾക്കായുള്ള ശീതകാല ഷെഡ്യൂൾ പ്രകാരം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ പ്രതിവാരം 694 സർവീസുകൾ ഉണ്ടാകും.
2022 മാർച്ച് 26 വരെയാണ് ശീതകാല ഷെഡ്യൂൾ. നിലവിലുള്ള വേനൽക്കാല സമയപ്പട്ടികയിൽ പ്രതിവാരം 456 സർവീസാണുള്ളത്.
ഇൻഡിഗോ എയർലൈൻസ് ഗോവ, തിരുവനന്തപുരം, കണ്ണൂർ പ്രതിദിന സർവീസുകൾ പുനരാരംഭിക്കും. ഗോവയിലേക്കുള്ള വിമാനം രാത്രി 11.10ന് പുറപ്പെടും. കണ്ണൂരിൽ നിന്ന് ഇൻഡിഗോ സർവീസ് നടത്തുന്ന എ.ടി.ആർ വിമാനം 09.25ന് കൊച്ചിയിലിറങ്ങി 09.45ന് തിരുവനന്തപുരത്തേക്ക് പുറപ്പെടും. തിരുവനന്തപുരം - കൊച്ചി - കണ്ണൂർ സെക്ടറിൽ ഇൻഡിഗോ മറ്റൊരു എ.ടി.ആർ സർവീസും നടത്തും. ഇത് തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 6.25ന് കൊച്ചിയിലെത്തി 6.45ന് കണ്ണൂരിലേക്ക് പുറപ്പെടും.
ബാംഗ്ലൂരിലേക്ക് പ്രതിദിനം 14 സർവീസുണ്ടാകും. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലേക്ക് ദിവസം ആറ് വീതവും ഹൈദരാബാദിലേക്കും മുംബയിലേക്കും ഏഴ് വീതവും സർവീസുണ്ടാകും. ഹൂബ്ലി, കൊൽക്കത്ത, മൈസൂർ, പൂനെ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർദ്ധിപ്പിച്ചിട്ടുണ്ട്.
ഇൻഡിഗോ എയർലൈൻസാണ് കൊച്ചിയിൽ നിന്ന് ഏറ്റവും അധികം ആഭ്യന്തര സർവീസുകൾ നടത്തുന്നത്. ഇൻഡിഗോ സർവീസുകൾ പ്രതിവാരം 172 ആയി ഉയർത്തും. എയർ ഏഷ്യ, എയർ ഇന്ത്യ, ഗോ എയർ എന്നിവയും സർവീസുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. വർഷാവസാനത്തോടെ കൊച്ചിയിലെ വ്യോമഗതാഗതം സാധാരണ നിലയിലാകുമെന്ന് പ്രതീക്ഷിക്കുന്നതായി സിയാൽ എം.ഡി എസ്. സുഹാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |