മലപ്പുറം: കൊട്ടുകരയിൽ 21കാരിയായ കോളേജ് വിദ്യാർത്ഥിനിയെ മാനഭംഗം ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പിടിയിലായ 15 കാരന്റെ മൊബൈൽ ഫോൺ പൊലീസ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. പത്താം ക്ലാസ് വിദ്യാർത്ഥിയായ പ്രതിയെ ആക്രമണത്തിന് പ്രേരിപ്പിച്ചത് മൊബൈൽ ഫോണിലെ അശ്ളീല സൈറ്റുകളാണോ എന്ന് കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. ഇത് സംബന്ധിച്ച് സൈബർ സെല്ലിന്റെയും സാങ്കേതിക വിദഗ്ദ്ധരുടെയും സഹായത്തോടെ വിവരം ശേഖരിക്കും. പ്രതി ഇപ്പോൾ കോഴിക്കോട് വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിലാണുള്ളത്.
ഒക്ടോബർ 25ന് ഉച്ചയ്ക്ക് 12.45 ന് പഠന ആവശ്യത്തിനായി പോകുമ്പോഴാണ് വിദ്യാർത്ഥിനി വഴിയിൽ വച്ച് ആക്രമിക്കപ്പെട്ടത്.
വീട് മുതൽ ഒരു കിലോമീറ്ററോളം ദൂരത്തിൽ പിന്തുടർന്ന പ്രതി സമീപത്ത് ആരും ഇല്ലെന്ന് ഉറപ്പിച്ച ശേഷം പെൺകുട്ടിയെ കടന്നുപിടിക്കുകയായിരുന്നു. തുടർന്ന് വാഴത്തോട്ടത്തിലേക്ക് വലിച്ചെറിഞ്ഞ ശേഷം വസ്ത്രങ്ങൾ വലിച്ച് കീറുകയും ചെറുത്തപ്പോൾ കല്ല് കൊണ്ട് മുഖത്തും കൈക്കും ഇടിക്കുകയായിരുന്നു. ഇതിനിടെ കുതറിയോടിയ യുവതി സമീപത്തെ വീട്ടിൽ ഓടിക്കയറിയാണ് രക്ഷപ്പെട്ടത്. വെളുത്ത് തടിച്ച്, മീശയും താടിയും ഇല്ലാത്ത ആളാണ് പ്രതിയെന്നും കണ്ടാൽ തിരിച്ചറിയാമെന്നുമായിരുന്നു യുവതിയുടെ മൊഴി. തുടർന്നാണ് സി.സി.ടി.വി ദൃശ്യങ്ങളുടെ സഹായത്തോടെ അതേ നാട്ടുകാരനായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പിതാവിന്റെ സാനിദ്ധ്യത്തിൽ നടന്ന ചോദ്യം ചെയ്യലിനിടെ ഇയാൾ കുറ്റം സമ്മതിച്ചെന്നും ബലാത്സംഗത്തിനും വധശ്രമത്തിനും കേസെടുത്തതെന്നും പൊലീസ് അറിയിച്ചിരുന്നു. യുവതി ചികിത്സയ്ക്കുശേഷം ആശുപത്രി വിട്ടു. പ്രതി ജൂഡോ ചാംപ്യനാണെന്ന് കഴിഞ്ഞ ദിവസം ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |