കാസർകോട്: ഡി.വൈ.എഫ്.ഐ പ്രവർത്തകനായിരുന്ന കല്ലൂരാവി പഴയ കടപ്പുറത്തെ അബ്ദുൾ റഹ്മാൻ ഔഫിനെ(28) കൊലപ്പെടുത്തിയ കേസിന്റെ വിചാരണ കാസർകോട് ജില്ലാ അഡീഷണൽ സെഷൻസ്(രണ്ട്) കോടതിയിൽ ആരംഭിക്കും. വിചാരണാ നടപടികൾക്ക് മുന്നോടിയായി ക്രൈംബ്രാഞ്ച് കുറ്റപത്രം ഉൾപ്പെടെയുള്ള കേസ് ഫയലുകൾ ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേട്ട് കോടതി ജില്ലാ അഡീഷണൽ സെഷൻസ് കോടതിക്ക് കൈമാറി.
പ്രാഥമിക നടപടിക്രമങ്ങളുടെ ഭാഗമായി ഹാജരാകാൻ കോടതി പ്രതികൾക്ക് സമൻസയച്ചെങ്കിലും ഇവർ ഹാജരായില്ല. ഇതേ തുടർന്ന് കേസ് അടുത്ത മാസത്തേക്ക് മാറ്റിവച്ചു. 2020 ഡിസംബർ 23ന് രാത്രി മുണ്ടത്തോട് ബാവ നഗറിൽ വച്ചാണ് ഔഫ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് യൂത്ത് ലീഗ് മുനിസിപ്പൽ സെക്രട്ടറി പി.എം. ഇർഷാദ് (29), എം.എസ്.എഫ് നേതാവ് മുണ്ടത്തോട് തലയില്ലത്ത് ഹസൻ (30), യൂത്ത് ലീഗ് പ്രവർത്തകൻ മുണ്ടത്തോട് ഹാഷിർ (27) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു.
ഔഫ് ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോകാൻ സുഹൃത്തിനോട് പണം കടം വാങ്ങി ബൈക്കിൽ തിരികെ പോകുമ്പോൾ ഇർഷാദിന്റെ നേതൃത്വത്തിലുള്ള സംഘം കഠാര കൊണ്ട് കുത്തിക്കൊലപ്പെടുത്തിയെന്നാണ് കേസ്. നെഞ്ചിനേറ്റ ആഴത്തിലുള്ള മുറിവാണ് ഔഫിന്റെ മരണത്തിന് കാരണമായതെന്ന് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ വ്യക്തമായിരുന്നു.
ഹൊസ്ദുർഗ് പൊലീസാണ് കേസിൽ ആദ്യം അന്വേഷണം നടത്തിയതെങ്കിലും സംഭവത്തിൽ ഗൂഡാലോചന നടന്നതായി ഔഫിന്റെ കുടുംബം ആരോപിച്ചതിനെ തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കണ്ണൂർ ക്രൈംബ്രാഞ്ച് എസ്.പി കെ.കെ മൊയ്തീൻകുട്ടി, കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കെ. ദാമോദരൻ എന്നിവരുടെ നേതൃത്വത്തിൽ കേസിൽ അന്വേഷണം പൂർത്തിയാക്കുകയും ഹൊസ്ദുർഗ് കോടതിയിൽ കുറ്റപത്രം നൽകുകയുമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |