പാകിസ്ഥാൻ 5 വിക്കറ്റിന് അഫ്ഗാനെ കീഴടക്കി
ദുബായ്: ട്വന്റി-20 ലോകകപ്പിൽ സൂപ്പർ 12ൽ തുടർച്ചയായ മൂന്നാം ജയത്തോടെ പാകിസ്ഥാൻ സെമിയ്ക്കരികിലെത്തി.
ഗ്രൂപ്പ് 2ലെ മത്സരത്തിൽ ഇന്നലെ അഫ്ഗാനിസ്ഥാനെ 5 വിക്കറ്റിന് കീഴടക്കിയാണ് പാകിസ്ഥാൻ സെമി ഏറെക്കുറെ ഉറപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 147 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാൻ ആറ് പന്ത് ശേഷിക്കെ വിജയലക്ഷ്യത്തിലെത്തുകയായിരുന്നു (148/5).
18-ാമത്തെ ഓവർ അവസാനിക്കുമ്പോൾ പാകിസ്ഥാന് ജയിക്കാൻ 12 പന്തിൽ 24 റൺസ് വേണമായിരുന്നു. കരിം ജന്നത്ത് എറിഞ്ഞ അടുത്ത ഓവറിൽ 4 സിക്സ് നേടി ആസിഫ് അലി പാകിസ്ഥാനെ വിജയതീരത്തേക്ക് ആനയിക്കുകയായിരുന്നു. 7 പന്ത് നേരിട്ട ആസിഫ് അലി 25 റൺസ് നേടി.
ക്യാപ്ടൻ ബാബർ അസം 47 പന്തിൽ 51 റൺസ് നേടി പാക് ഇന്നിംഗ്സിന്റെ നട്ടെല്ലായി. ഫകർ സമാൻ (30) ഷൊഹൈബ് മാലിക്ക് (15 പന്തിൽ 19) എന്നിവരും തിളങ്ങി. റഷിദ് ഖാൻ 2 വിക്കറ്റ് വീഴ്ത്തി.
തുടക്കത്തിൽ വൻ തകർച്ച നേരിട്ട അഫ്ഗാൻ ഒരു ഘട്ടത്തിൽ 76/6 എന്ന നിലയിലായിരുന്നു.
എന്നാൽ അവിടെ വച്ച് ക്രീസിൽ ഒന്നിച്ച 32 പന്തിൽ 35 റൺസെടുത്ത ക്യാപ്ടൻ നബിയുടേയും 25 പന്തിൽ 35 റൺസെടുത്ത ഗുലാബ്ദിൻ നയിബിന്റേയും ബാറ്റിംഗിന്റെ പിൻബലത്തിൽ അഫ്ഗാൻ ഭേദപ്പെട്ട ടോട്ടലിൽ എത്തുകയായിരുന്നു. ഭേദിക്കപ്പെടാത്ത ഏഴാം വിക്കറ്റിൽ ഇരുവരും 45 പന്തിൽ 75 റൺസ് അടിച്ചെടുത്തു.
നബി 5 ഫോറും നയിബ് 4 ഫോറും 1 സിക്സും നേടി. ടീം സ്കോർ 7ൽ വച്ച് ഓപ്പണർ ഹസ്രത്തുള്ള സസായിയെ റൗഫിന്റെ കൈയിൽ എത്തിച്ച് ഇമാദ് വസിമാണ് പാകിസ്ഥാന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്.
മറ്റൊരു ഓപ്പണർ മൊഹമ്മദ് ഷെഹസാദ് ഷഹീൻ ഷാ അഫ്രീദിക്ക് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. പിന്നീട് മുൻനിര ചീട്ടുകൊട്ടാരം പോലെ തകരുമ്പോൾ ക്രീസിലെത്തിയ നബിയും നയിബും അഫ്ഗാന്റെ രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു.
പാകിസ്ഥാനായി ഇമാദ് വസിം രണ്ടും ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ്, ഹസ്സൻ അലി, ഷഹദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |