പത്തനംതിട്ട: മുല്ലപ്പെരിയാർ വിഷയത്തിൽ പുതിയ ഡാം വന്നേ മതിയാകൂവെന്നതാണ് സർക്കാർ നിലപാടെന്ന് റവന്യൂ മന്ത്രി കെ രാജൻ. തമിഴ്നാടിന് ആവശ്യമുള്ള വെള്ളം കൊടുക്കാൻ കേരളം തയ്യാറാണെന്നും എന്നാൽ കേരളത്തിന്റെ സുരക്ഷയ്ക്കു വേണ്ടി മുല്ലപ്പെരിയാറിൽ പുതിയൊരു ഡാം എന്ന നിർദ്ദേശത്തിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ടു പോകാൻ സർക്കാർ തയ്യാറല്ലെന്നും മന്ത്രി വ്യക്തമാക്കി. അവസാനമായി ലഭിച്ച വിവരം അനുസരിച്ച് തമിഴ്നാട് കൂടുതൽ വെള്ളം തുറന്നു വിടാൻ തീരുമാനിച്ചതായും അതിനാൽ തന്നെ കേരളത്തിലെ ജനങ്ങൾ വളരെയേറെ ശ്രദ്ധയോടെ ഇരിക്കേണ്ട ദിനങ്ങളാണ് വരുന്നതെന്നും മന്ത്രി പറഞ്ഞു.
പുതിയ ഡാം വേണമെന്ന് കേരളം ആവശ്യപ്പെടുന്നത് കേവലം വാശിയുടെ അടിസ്ഥാനത്തിലല്ല. ഇടുക്കിയിലേയും മുല്ലപ്പെരിയാറിലേയും കാച്ച്മെന്റ് ഏരിയ ഒരേ അളവിലുള്ളതാണ്. ഇടുക്കിയിൽ 72 ടിം എം സി വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ടെങ്കിൽ എത്രയോ വർഷങ്ങൾക്കു മുമ്പ് പണിതു പോയ മുല്ലപ്പെരിയാറിൽ അത് കേവലം 19 ടി എം സി വെള്ളം മാത്രമാണ്, മന്ത്രി വ്യക്തമാക്കി.
മുല്ലപ്പെരിയാറിൽ നിന്നുളള വെള്ളം ഇടുക്കിയിൽ എത്തിയാൽ പോലും 0.25 അടി മാത്രമേ അണക്കെട്ടിലെ ജലനിരപ്പ് ഉയരൂ. പക്ഷേ നിലവിലെ റൂൾ കർവ് 2398.31 ആയതിനാൽ ഇടുക്കി ഡാമും തുറക്കേണ്ടി വരും. മുല്ലപ്പെരിയാർ ജലത്തിനൊപ്പം മഴ കൂടി ശക്തമായാൽ ഇടുക്കിയിൽ നിന്ന് സെക്കണ്ടിൽ ഒരു ലക്ഷം ലീറ്റർ വെള്ളം തുറന്നുവിടാനുള്ള സജ്ജീകരണം ഏർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |