തിരുവനന്തപുരം: കൊവിഡ് വാക്സിനെടുക്കാത്ത അദ്ധ്യാപകരും രക്ഷിതാക്കളും സ്കൂളുകളിൽ വരുന്നത് പരമാവധി ഒഴിവാക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സ്കൂൾ തുറക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു. "ചില അദ്ധ്യാപകർ വിശ്വാസത്തിന്റെ പേരിലും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി വാക്സിൻ എടുക്കുന്നതിൽ നിന്ന് മാറി നിൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരക്കാർ കഴിവതും സ്കൂളിൽ വരുന്നത് ഒഴിവാക്കണം," മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് പ്രത്യേക ഉത്തരവൊന്നും ഇറക്കുന്നില്ലെന്നും അദ്ധ്യാപകരും രക്ഷിതാക്കളും സാഹചര്യം മനസിലാക്കി പ്രവർത്തിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.
ഒന്ന് മുതല്‍ ഏഴ് വരെയുള്ള പ്രൈമറി ക്ലാസ്സുകളും 10, 12 ക്ലാസ്സുകളും തിങ്കളാഴ്ച മുതൽ ആരംഭിക്കാനാണ് വിദ്യാഭ്യാസ വകുപ്പ് പദ്ധതിയിടുന്നത്. നവംബർ 15 മുതൽ എല്ലാ ക്ലാസ്സുകളും സാധാരണഗതിയിൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വിദ്യാഭ്യാസ വകുപ്പ് അധികൃതർ മാദ്ധ്യമങ്ങളെ അറിയിച്ചു. ആദ്യ ദിവസങ്ങളിൽ ലളിതമായ രീതിയിലുള്ള ക്ളാസുകൾ മാത്രമായിരിക്കും സംഘടിപ്പിക്കുക എന്നും അധികൃതർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |