മുംബയ്: ആഡംബര കപ്പലിലെ ലഹരിപ്പാർട്ടി കേസിൽ ജാമ്യം ലഭിച്ച ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഇന്നലെ രാവിലെ 11ഓടെ ജയിൽ മോചിതനായി. മകനെ സ്വീകരിക്കാനായി മുബയിലെ ആർതർ റോഡ് ജയിലിൽ ഷാരൂഖ് നേരിട്ടെത്തി.
വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിതസമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലിൽ നിന്നു പുറത്തിറങ്ങാനായില്ല. ഇന്നലെ പുലർച്ചെയാണ് ജാമ്യ ഉത്തരവ് ജയിൽ അധികൃതർ കൈപ്പറ്റിയത്. ഷാരൂഖിന്റെ കുടുംബസുഹൃത്തും നടിയുമായ ജുഹി ചൗളയാണ് ആര്യനു വേണ്ടി ജാമ്യം നിന്നത്.
ജയിലിന് പുറത്തും ഷാരൂഖിന്റെ വസതിയായ മന്നത്തിന്റെ മുന്നിലും സ്വാഗതം ആര്യൻ എന്നെഴുതിയ ബോർഡുകളുമായി ആരാധകർ തടിച്ചു കൂടിയിരുന്നു. മന്നത്തിന്റെ ഗേറ്റിന് മുന്നിൽ ചിലർ പടക്കം പൊട്ടിക്കുകയും ചെയ്തു.
ഇവിടങ്ങളിൽ പൊലീസ് വൻ സുരക്ഷാ സന്നാഹമാണ് ഒരുക്കിയിരുന്നത്. ഗതാഗതതടസ്സം മൂലം ഏകദേശം 45 മിനിറ്റിലേറെ സമയമെടുത്താണ് വാഹനവ്യൂഹം മന്നത്തിൽ എത്തിയത്. അഞ്ച് വാഹനങ്ങളിലായാണ് ഷാരൂഖും സംഘവും ആര്യനെ കൊണ്ടുപോകാനായി എത്തിയത്. ഷാരൂഖിന്റെ അംഗരക്ഷകരും വാഹനങ്ങളിലുണ്ടായിരുന്നു.
അര്യനൊപ്പം അറസ്റ്റിലായ അർബ്ബാസ് മർച്ചന്റ്, മുൻമുന്‍ ധമേച്ച എന്നിവരും ജയിൽ മോചിതരായി.മുതിർന്ന അഭിഭാഷകനും ഇന്ത്യയുടെ മുൻ അറ്റോർണി ജനറലുമായ മുകുൾ റോത്തഗിയാണ് ആര്യന്‍ വേണ്ടി കോടതിയിൽ ഹാജരായത്. ഒക്ടോ. രണ്ടിന് അറസ്റ്റിലായ ആര്യൻ ഏകദേശം 27 ദിവസത്തോളം ജയിലിൽ കഴിഞ്ഞു.
ആര്യൻ പുറത്തിറങ്ങില്ല
വീട്ടിലെത്തിയെങ്കിലും കുറച്ചുദിവസത്തേക്ക് ആര്യൻ പുറത്തിറങ്ങില്ലെന്നാണ് വിവരം. പാപ്പരാസികളുടെ സാന്നിദ്ധ്യവും മറ്റുമാണ് ഈ തീരുമാനത്തിന് പിന്നിൽ. ആര്യന് വൈദ്യപരിശോധനയും, കൗൺസിലിംഗും നൽകുമെന്നും പ്രത്യേക ഡയറ്റ് പ്ലാൻ സജ്ജീകരിക്കുമെന്നും ഷാരൂഖുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു.
ഖാൻ കുടുംബം ആശ്വാസത്തിൽ
നവംബർ രണ്ടിന് ഷാരൂഖിന്റെ ജന്മദിനമാണ്. നാലിന് ദീപാവലിയും. ആഘോഷങ്ങൾക്ക് മുൻപ് മകൻ മോചിതനായത് ഖാൻ കുടുംബത്തെ ആശ്വാസത്തിലാക്കിയെന്നാണ് റിപ്പോർട്ട്. ആര്യന്റെ അറസ്റ്റോടെ മൂകതയിലായ മന്നത് ഇപ്പോൾ ഉഷാറായിരിക്കുകയാണ്. ദീപാലംകൃതമായ മന്നത്തിന്റെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ആര്യൻ തിരിച്ചെത്തിയതോടെ ഷാരൂഖിന്റെ ജന്മദിനവും ദീപാവലിയും വലിയ ആഘോഷമാക്കാനൊരുങ്ങുകയാണ് ഖാൻ കുടുംബം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |