ആര്യന്റെ മോചനത്തോടെ മന്നത്തിൽ വീണ്ടും സന്തോഷ ദിനങ്ങൾ
ലഹരിക്കേസിൽ അറസ്റ്റിലായ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻഖാന് ജയിൽ മോചനം. ആര്യനെ സ്വീകരിക്കാൻ ഷാരൂഖ് ഖാനും ഭാര്യ ഗൗരിയും മുംബയ് യിലെ ആർതർ റോഡ് ജയിലിനു മുന്നിൽ എത്തിയിരുന്നു.വൻ വരവേല്പാണ് ആര്യന് ആരാധകവൃന്ദം ഒരുക്കിയത്. ഷാരൂഖ്ഖാന്റെ വസതിയായ മന്നത്തിന് സമീപവും നിരത്തിലും ബാനറുകളുമായി
വാദ്യമേളം മുഴക്കി ആരാധകർ തടിച്ചുകൂടി. 'ആര്യൻ നിഷ്കളങ്കൻ, വീട്ടിലേക്കു വരുന്നതിൽ സന്തോഷം, കരുത്തനായിരിക്കൂ ആര്യൻ രാജകുമാരാ" തുടങ്ങിയ വാചകങ്ങളുമായാണ് ബാനറുകളും പോസ്റ്ററുകളും നിറഞ്ഞത്.
അറസ്റ്റിലായി നാലു ആഴ്ചയ്ക്കു ശേഷമാണ് ആര്യൻ ജയിൽ മോചിതനാകുന്നത്. വ്യാഴാഴ്ച ജാമ്യം ലഭിച്ചിട്ടും നിശ്ചിത സമയത്തിനുള്ളിൽ രേഖകൾ ഹാജരാക്കാൻ കഴിയാതിരുന്നതുകൊണ്ട് വെള്ളിയാഴ്ച ജയിലിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇന്നലെ പുലർച്ചെയാണ് ജാമ്യ ഉത്തരവ് ജയിൽ അധികൃതർ കൈപ്പറ്റിയത്. ആര്യൻ, സുഹൃത്ത് അർബാസ് മെർചന്റ്. മോഡൽ മൂൺ മൂൺ ധവേച്ഛ എന്നിവർക്ക് 14 വ്യവസ്ഥകളോടെയാണ് മുംബയ് ഹൈക്കോടതി ജാമ്യം നൽകിയത്.
വെള്ളിയാഴ്ച ജാമ്യ നടപടികൾ പൂർത്തിയാക്കി രേഖകൾ വൈകിട്ട് 5.30ന് മുൻപ് ജയിലിൽ സമർപ്പിക്കാൻ അഭിഭാഷകർക്ക് കഴിയാതിരുന്നതോടെയാണ് മോചനം ഒരുദിവസം വൈകിയത് .ഷാരൂഖിന്റെ കുടുംബ സുഹൃത്തു കൂടിയായ ബോളിവുഡ് നടി ജൂഹി ചൗളയാണ് ആര്യനുവേണ്ടി ജാമ്യം നിന്നത്. രേഖകളിൽ ചേർക്കാൻ രണ്ടു ഫോട്ടോകൾ കരുതാൻ നടി വിട്ടുപോയതാണ് നടപടികൾ വൈകാൻ ഒരു കാരണം.
മുംബയ്യിൽ നിന്നു ഗോവയിലേക്കുള്ള ആഡംബരക്കപ്പലിലെ ലഹരിവിരുന്നുമായി ബന്ധപ്പെട്ട കേസിൽ ഈ മാസം രണ്ടിനാണ് ആര്യനെ കസ്റ്റഡിയിലെടുക്കുന്നത്.
പിറ്റേന്ന് നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്യുകയും ചെയ്തു. എട്ടാം തീയതി മുതൽ ആർതർ റോഡ് ജയിലിൽ ജുഡിഷ്യൽ കസ്റ്റഡിയിലുമായിരുന്നു.21 ദിവസത്തിനുശേഷമാണ് ആര്യനു ജാമ്യം അനുവദിച്ചത്. മകൻ ജയിലിലായ ശേഷം ഷാരൂഖ് ഏറെ ദുഃഖിതനായിരുന്നു. സിനിമയുടെ ചിത്രീകരണമെല്ലാം നിറുത്തിവച്ച ഷാരൂഖ് ഭക്ഷണം പോലും ഉപേക്ഷിച്ചിരുന്നു. ആര്യൻ എത്തിയതോടെ മന്നത്തിൽ ആഹ്ളാദം തിരികെ വന്നിരിക്കുകയാണ്.പൊലിമ മങ്ങാതെ പതിവുപോലെ ദീപാവലി ആഘോഷിക്കാൻ
ഒരുങ്ങുകയാണ് ഷാരൂഖും കുടുംബവും. ആര്യനും മറ്റു പ്രതികളും എല്ലാ വെള്ളിയാഴ്ചയും എൻ.സി.ബി ഓഫീസിൽ എത്തി ഒപ്പുവയ്ക്കണം. സാക്ഷികളെ സ്വാധീനിക്കാനോ തെളിവുകൾ നശിപ്പിക്കാനോ ശ്രമിക്കരുത്. അനുമതിയില്ലാതെ വിദേശയാത്ര പാടില്ല. മുംബയ് നഗരം വിടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കണം, പ്രതികൾ തമ്മിൽ പരസ്പരം ബന്ധപ്പെടരുത്. വിചാരണ തടസപ്പെടുത്താൻ ശ്രമിക്കരുത് തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |