SignIn
Kerala Kaumudi Online
Thursday, 25 April 2024 7.37 AM IST

സി.പി.എമ്മിൽ കുടിപ്പക: ചെറിയാൻ ഫിലിപ്പ്

cheriyan-philip

തിരുവനന്തപുരം. സി.പി.എമ്മിൽ പരസ്യമായ വിഭാഗീയതയില്ലെങ്കിലും, നേതാക്കൾ തമ്മിൽ കുടിപ്പകയാണെന്ന് കോൺഗ്രസിലേക്ക് മടങ്ങിയ മുൻ ഇടത് സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് തുറന്നടിച്ചു. 'പിന്നിൽ കത്തിയുമായി നിൽക്കുകയാണ്.എപ്പോഴാണ് കൊല്ലുന്നതെന്ന് അറിയില്ല. സംശയത്തോടെയാണ് ഓരോ നേതാക്കളും പരസ്പരം നോക്കിക്കാണുന്നത്". കൗമുദി ടിവിയിലെ പ്രതിവാര അഭിമുഖ പരിപാടിയായ സ്ട്രെയിറ്റ് ലൈനിൽ ചെറിയാൻ ഫിലിപ്പ് പറ‌ഞ്ഞു.പാർട്ടിയിൽ എല്ലാം മുകളിൽ നിന്നുള്ള അടിച്ചേൽപ്പിക്കലാണ്.കേന്ദ്രീകൃത ജനാധിപത്യമെന്നൊക്കെ വെറുതെ പറയുന്നതാണ്.ഇരുപതു വർഷം സി.പി.എമ്മിനൊപ്പം വീർപ്പുമുട്ടി പിടിച്ചുനിന്നത് അത്ഭുതത്തോടെ മാത്രമേ ഓർക്കാൻ കഴിയൂ.

എ.കെ.ജി സെന്ററിനു മുന്നിൽ പത്തു പേരുമായി വന്ന് മുദ്രാവാക്യം വിളിക്കുന്ന നേതാവാണ് താനെന്ന് സി.പി.എം സംസ്ഥാന ആക്ടിംഗ് സെക്രട്ടറി വിജയരാഘവൻ കരുതിയോയെന്ന് ചെറിയാൻ ഫിലിപ്പ് ചോദിച്ചു.താൻ പാർട്ടിക്കു വേണ്ടി എന്തു ചെയ്തുവെന്ന് പിണറായി വിജയനും കോടിയേരിക്കുമറിയാം. നാലഞ്ചു ദിവസത്തേക്ക് സെക്രട്ടറി സ്ഥാനത്ത് വെറും സ്റ്റെപ്പിനിയായിരിക്കുന്ന വിജയരാഘവന് അതറിയില്ലായിരിക്കും-ഏകനായി വന്ന് ഏകനായി ചെറിയാൻ ഫിലിപ്പ് മടങ്ങിയെന്ന വിജയരാഘവന്റെ പ്രതികരണത്തിന് മറുപടിയായി ചെറിയാൻ പറഞ്ഞു.

തനിക്ക് പദവികൾ തന്നെന്നു പറയുന്നവർ തന്റെ രാഷ്ട്രീയ ഭൂതകാലം മനസിലാക്കാത്തവരാണ്. സി.പി.എമ്മിൽ സുരക്ഷിതമായ നിയമസഭാ സീറ്റ് ലഭിക്കാത്തതിൽ വിഷമമുണ്ട്.വട്ടിയൂർക്കാവിൽ മത്സരിക്കേണ്ടി വന്നപ്പോൾ തിരുവനന്തപുരം വെസ്റ്റ്, കഴക്കൂട്ടം, ചെങ്ങന്നൂർ ,ആറൻമുള സീറ്റുകളിലേതെങ്കിലും ആവശ്യപ്പെട്ടിരുന്നു.വട്ടിയൂർക്കാവ് സീറ്റ് തരുന്നതിനോട് ജില്ലാ നേതൃത്വത്തിന് താത്പര്യമില്ലായിരുന്നു.മത്സരിച്ചപ്പോൾ സി.പി.എമ്മിലെ ഗ്രൂപ്പുകാരെല്ലാം ചേർന്ന് വാരി.രാജ്യസഭാ സീറ്റ് തരുമെന്ന് വാഗ്ദാനം നൽകിയത് പിണറായിയും കോടിയേരിയുമായിരുന്നു.ബ്രിട്ടാസിനാണ് സീറ്റെന്ന് ടി.വി.യിൽ കണ്ടാണറിഞ്ഞത്. പരാജിതനായി മരിക്കാൻ ആഗ്രഹിക്കാത്തതു കൊണ്ടാണ് കോൺഗ്രസിലേക്ക് മടങ്ങുന്നതെന്നും ചെറിയാൻ വ്യക്തമാക്കി.അഭിമുഖം ഇന്ന് രാത്രി 8 മണിക്ക് കൗമുദി ടിവി സംപ്രേക്ഷണം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CHERIYAN PHILIP
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.