കോതമംഗലം: കേരളത്തിലെ കുരുന്നുകൾ ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം സ്കൂളിലേക്ക് മടങ്ങുമ്പോൾ ഇടമലയാറിലെ ആദിവാസിക്കുടികളിലെ കുഞ്ഞുങ്ങൾക്ക് ആ ഭാഗ്യമില്ല. ഇടമലയാർ ഡാം സൈറ്റിലെ സർക്കാർ യു.പി.സ്കൂൾ എന്ന് തുറക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.
46 കുട്ടികളും നാല് അദ്ധ്യാപകരുമുള്ള സ്കൂൾ കുട്ടമ്പുഴ പഞ്ചായത്തിന് കീഴിലുള്ളതാണ്. ഒന്നു മുതൽ ഏഴുവരെയാണ് ക്ളാസുകൾ.
പൊങ്ങൻചുവട്, തേര, താളുംകണ്ടം, കുഞ്ചി പാറ, വാരിയം, പിണവൂർകുടി, തലവച്ചു പാറ എന്നീ ആദിവാസി ഊരുകളിൽ നിന്നുള്ളവരാണ് വിദ്യാർത്ഥികൾ.ഓൺലൈൻ പഠനത്തിനത്തിന്റെ അപര്യാപ്തത എല്ലാ ആദിവാസി കുടികളിൽ ഉണ്ട്. അതുകൊണ്ടുതന്നെ സ്കൂൾ എത്രയും വേഗം തുറക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
എന്താണ് പ്രശ്നം
തൃശൂർ മലക്കപ്പാറ അറാക്കാപ്പ് ആദിവാസി കോളനിയിൽ നിന്ന് പലായനം ചെയ്ത് മൂന്നുമാസം മുമ്പ് കുട്ടമ്പുഴയിലെത്തിയ 12 മന്നാൻ സമുദായക്കാരായ കുടുംബങ്ങളെ പുനരധിവസിപ്പിച്ചത് ഇടമലയാറിലെ ട്രൈബൽ ഹോസ്റ്റലിലാണ്. ഇടമലയാർ സ്കൂളിലെ 46 കുട്ടികളാണ് ഹോസ്റ്റൽ അന്തേവാസികൾ. ഇവരെ ഒഴിപ്പിച്ചെങ്കിൽ മാത്രമേ കുട്ടികൾക്ക് സ്കൂളിലേക്കെത്താനാവൂ.
എന്താണ് പരിഹാരം
വേറെ സ്ഥലമോ താമസസൗകര്യമോ നൽകാതെ ഹോസ്റ്റലിൽ നിന്ന് ഇറങ്ങില്ലെന്ന നിലപാടിലാണ് അറാക്കാപ്പുകാർ. ഇവരുടെ കൂട്ടത്തിലും പഠനം മുടങ്ങിയ 11 കുട്ടികളുണ്ട്. ജില്ലാ ഭരണകൂടവും പട്ടികവർഗ വികസന വകുപ്പുമാണ് പ്രശ്നത്തിന് പരിഹാരം കാണേണ്ടത്.
ഇടമലയാർ സ്കൂൾ
ഇടമലയാർ ഡാം പണിയാൻ വന്നവരുടെ മക്കൾക്ക് വേണ്ടി 1972 ലാണ് ഇടമലയാർ സ്കൂൾ ഡാം സൈറ്റിൽ ആരംഭിക്കുന്നത്. വനമേഖലയിലെ കുട്ടികളുടെ ആശ്രയമാണിത്. വനം വകുപ്പിന്റെ സ്ഥലത്ത് കെ.എസ്.ഇ.ബിയുടെ ബിൽഡിംഗിലാണ് പ്രവർത്തനം.
സ്കൂൾ റെഡി, ഹോസ്റ്റൽ അനിവാര്യം
സർക്കാർ നിർദേശമനുസരിച്ച് സ്കൂൾ എല്ലാ അറ്റകുറ്റപ്പണികളും നടത്തി പ്രവർത്തനസജ്ജമാണ്. ഹോസ്റ്റൽ തിരികെ ലഭിക്കാതെ കുട്ടികളെ ഇങ്ങോട്ടു കൊണ്ടുവരാൻ സാധ്യമല്ല. കുട്ടികളോട് അവരുടെ ഊരുകളിൽ തന്നെ നിൽക്കാനാണ് നിർദേശിച്ചിട്ടുള്ളത്.
ജോയ്, ഹെഡ്മാസ്റ്റർ ഇൻചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |