കോന്നി : ജംഗ്ഷന് സമീപമുള്ള പെയിന്റ് കടയുടെ ഗോഡൗണിന് തീപിടിച്ചു വൻ നാശനഷ്ടം. സെൻട്രൽ ജംഗ്ഷനിലെ ശ്രീലക്ഷ്മി പെയിന്റിസിന്റെ മാങ്കുളം റോഡിലുള്ള ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ വൈകിട്ട് 4.15 ഓടെയായിരുന്നു സംഭവം. കോന്നി മാങ്കുളം ഷിയാസ് മൻസിലിൽ ഇസ്മയിലിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. ഗോഡൗൺ ശ്രീലക്ഷ്മി പെയിന്റസ് ഉടമ അശോകൻ വാടകയ്ക്ക് എടുത്തിരിക്കുകയായിരുന്നു. ജില്ലാ ഫയർ ഓഫീസറിന്റെ നേതൃത്വത്തിലുള്ള അഗ്നിശമന സേനാംഗങ്ങളുടെ ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമായത്. ഗോഡൗണിന്റെ രണ്ട് മുറികളിലായി സൂക്ഷിച്ചിരുന്ന മുപ്പത്തിയഞ്ച് ലക്ഷം രൂപയോളം വിലവരുന്ന പെയിന്റ്, ടിന്നർ തുടങ്ങിയവ കത്തി നശിച്ചു. സംഭവം നടന്നയുടൻ കോന്നിയിൽ നിന്ന് ഫയർഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കുവാൻ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പത്തനംതിട്ടയിൽ നിന്ന് രണ്ടും അടൂരിൽ നിന്നും സീതത്തോട് നിന്നും കൂടുതൽ യൂണിറ്റും എത്തിയാണ് തീ അണച്ചത്. ഗോഡൗണിന് പുറത്തേക്ക് തീ പടർന്നു സമീപത്തു പാർക്ക് ചെയ്തിരുന്ന രണ്ടു ഇരുചക്രവാഹനങ്ങളും കത്തി നശിച്ചു. സമീപത്തെ കടയിലുള്ളവരെ ഒഴിപ്പിച്ചു. കെട്ടിടത്തിൽ വൈദ്യുതി ഇല്ലാത്തതിനാൽ ഷോർട്ട് സർക്യൂട്ടിനുള്ള സാദ്ധ്യതയില്ലെന്നാണ് കണക്കുകൂട്ടുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. തീപിടിത്തം നടന്ന കെട്ടിടത്തോട് ചേർന്ന് മഹാരാഷ്ട്ര സ്വദേശിയുടെ സ്വർണ്ണ ശുദ്ധീകരണ യൂണിറ്റും പ്രവർത്തിക്കുന്നുണ്ട്. ഇവിടെ നിന്ന് തീ പടർന്നതാകാമെന്നും സംശയമുണ്ട്. തീ പിടിച്ച നേരം കെട്ടിടത്തിന് മുകളിലുണ്ടായിരുന്ന ഇതര സംസ്ഥാനക്കാരായ തൊഴിലാളികൾ അടുത്ത കെട്ടിടത്തിലേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് ഫയർ ഓഫീസർ ഹരികുമാർ അറിയിച്ചു. കെ.യു.ജനീഷ്‌കുമാർ എം.എൽ.എ, ,ദുരന്തനിവാരണ ഡെപ്യൂട്ടി കളക്ടർ ഹനീഷ് ജേക്കബ് ,കോന്നി തഹസീദാർ ശ്രീകുമാർ, ഡിവൈ.എസ്. പി ഷൈജുകുമാർ, കോന്നി സി.ഐ അരുൺ, എസ്.ഐ കിരൺ എന്നിവരും സ്ഥലത്തെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |