ബംഗളൂരു: ലഹരി മരുന്ന് കേസിലെ കള്ളപ്പണ - ബിനാമി ഇടപാടിൽ കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെത്തുടർന്ന് ബിനീഷ് കോടിയേരി ജയിൽ മോചിതനായി. ഇന്നലെ രാത്രി എട്ടോടെയാണ് പരപ്പന അഗ്രഹാര ജയിലിൽ നിന്ന് ബിനീഷ് പുറത്തിറങ്ങിയത്. സഹോദരൻ ബിനോയിയും സുഹൃത്തുക്കളും ബിനീഷിനെ സ്വീകരിക്കാൻ എത്തിയിരുന്നു. ബിനീഷ് ഇന്ന് കേരളത്തിലെത്തും. അറസ്റ്റിലായി ഒരു വർഷത്തിനു ശേഷമാണ് മോചിതനായത്. കർണാടക പൊലീസിലെ ഒരു ഉദ്യോഗസ്ഥനും ഒരു കേന്ദ്രസർക്കാർ ഉദ്യോഗസ്ഥനുമാണ് ബിനീഷിനായി ജാമ്യം നിന്നത്.
28നുതന്നെ ജാമ്യം കിട്ടിയെങ്കിലും ജാമ്യക്കാരെ ഹാജരാക്കാൻ കഴിയാത്തതിനെത്തുടർന്നാണ് ബിനീഷിന്റെ മോചനം നീണ്ടത്. അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം നൽകണമെന്നായിരുന്നു പ്രധാന ജാമ്യവ്യവസ്ഥ. ഇതിനായി രണ്ട് കർണാടക സ്വദേശികളെ സെഷൻസ് കോടതിയിലെത്തിച്ചെങ്കിലും ജാമ്യവ്യവസ്ഥകൾ കണ്ട് അവർ പിന്മാറി. പിന്നീട് രണ്ടുപേരെ കണ്ടെത്തി കോടതിയിലെത്തിച്ചെങ്കിലും സമയം വൈകിയിരുന്നു. അതിനാലാണ് മോചനം ഇന്നലത്തേക്ക് നീണ്ടത്. പൂച്ചെണ്ട് നൽകിയാണ് ബിനീഷിനെ സുഹൃത്തുക്കൾ സ്വീകരിച്ചത്.
കെട്ടിച്ചമച്ച കേസ്, സത്യം ജയിക്കും: ബിനീഷ്
തനിക്കെതിരായ കെട്ടിച്ചമച്ചതല്ലെന്ന് തെളിയിക്കാനുള്ള വസ്തുതകൾ ഇ.ഡിക്ക് ഹാജരാക്കാനായില്ലെന്നും സത്യം ജയിക്കുമെന്നും മോചിതനായ ശേഷം ബിനീഷ് പറഞ്ഞു. അറസ്റ്റിലായ കേസിന്റെ കാര്യങ്ങളായിരുന്നില്ല തന്റെ നാവിൽ നിന്ന് ഇ.ഡിക്ക് അറിയേണ്ടിയിരുന്നത്. കേരളത്തിലെ ചിലരുടെ പേരുകൾ പറയാൻ ആവശ്യപ്പെട്ടു. ഇഡി ആവശ്യപ്പെട്ട കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ 10 ദിവസത്തിനകം ജയിലിൽ നിന്ന് ഇറങ്ങാമായിരുന്നു. താൻ അതിന് വഴങ്ങിയില്ല. ഇ.ഡി പറയാൻ ആവശ്യപ്പെട്ട പേരുകളും വിവരങ്ങളുമെല്ലാം താൻ കേരളത്തിലെത്തിയ ശേഷം വെളിപ്പെടുത്തും. ബിനീഷെന്ന പേരല്ല അതിനൊപ്പമുള്ള കോടിയേരിയാണ് അവർക്ക് പ്രശ്നം. അതിൽ രാഷ്ട്രീയമില്ലെന്നത് തെറ്റായ വ്യാഖ്യാനമാണ്. കോടിയേരി ബാലകൃഷ്ണനെതിരെയുള്ള രാഷ്ട്രീയ നീക്കമായിരുന്നു തനിക്കെതിരായ കേസ്. കേസിനു പിന്നിൽ രാജ്യം ഭരിക്കുന്ന വലിയ രാഷ്ട്രീയ പാർട്ടിയാണ്. ഭരണകൂടത്തിന് അനഭിമതനായതിനാലാണ് തന്നെ വേട്ടയാടുന്നത്. കേരളത്തിലെത്തിയ ശേഷം എല്ലാം വിശദമായി പറയാം.
ജാമ്യം ഉപാധികളോടെ
കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുത്
വിചാരണക്കോടതി എപ്പോൾ വിളിച്ചാലും ഹാജരാകണം
സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്
അഞ്ച് ലക്ഷം രൂപയുടെ രണ്ട് ആൾജാമ്യം നൽകണം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |