ന്യൂഡൽഹി: വത്തിക്കാനുമായുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കി, ഇന്ത്യ സന്ദർശിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം ഫ്രാൻസിസ് മാർപ്പാപ്പ സ്വീകരിച്ചു. ഇതോടെ ആഗോള കത്തോലിക്ക ക്രൈസ്തവ സഭയുടെ പരമാദ്ധ്യക്ഷനായ മാർപ്പാപ്പയുടെ ഇന്ത്യാ സന്ദർശനത്തിന് രണ്ടു പതിറ്റാണ്ടിനുശേഷം വീണ്ടും കളമൊരുങ്ങി.1999ൽ വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോൾ ജോൺ പോൾ രണ്ടാമനാണ് അവസാനം ഇന്ത്യ സന്ദർശിച്ചത്.
ജി -20 ഉച്ചകോടിക്ക് റോമിൽ എത്തിയ പ്രധാനമന്ത്രി മാർപ്പാപ്പയെ സന്ദർശിക്കുകയായിരുന്നു.ഇന്ത്യൻ സമയം ഉച്ചയ്‌ക്ക് 12 മണിക്ക് മാർപ്പാപ്പയുടെ വസതിയായ വത്തിക്കാൻ അപ്പോസ്‌തലിക് പാലസിലായിരുന്നു കൂടിക്കാഴ്‌ച. അര മണിക്കൂറാണ് നിശ്ചയിച്ചതെങ്കിലും ചർച്ച ഒന്നേകാൽ മണിക്കൂർ നീണ്ടു.
കൊവിഡ്, പ്രത്യാഘാതങ്ങൾ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ ചർച്ചചെയ്‌തു. ഇന്ത്യയുടെ 100 കോടി വാക്സിനേഷൻ വിജയവും കാലാവസ്ഥാ വ്യതിയാനം ചെറുക്കാനുള്ള സംരംഭങ്ങളും മോദി വിശദീകരിച്ചു. കൊവിഡിനെ നേരിടാൻ വിവിധ രാജ്യങ്ങൾക്ക് ഇന്ത്യ നൽകിയ സഹായങ്ങളെ മാർപ്പാപ്പ അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോലിനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
1948ൽ വത്തിക്കാനുമായി നയതന്ത്രം സ്ഥാപിച്ച ഇന്ത്യ കത്തോലിക്ക ജനസംഖ്യ കൂടുതലുള്ള ഏഷ്യയിലെ രണ്ടാമത്തെ രാജ്യമാണ്.
പുസ്തകവും ഒലിവ് ചില്ലയും
മാർപാപ്പയ്ക്ക് മോദി സമ്മാനിച്ചത് പുസ്തകവും വെള്ളിയിലുള്ള മെഴുകുതിരി പീഠവും. പ്രതീക്ഷയുടെ അടയാളമായ ഒലിവ് ചില്ല പതിച്ച വെങ്കല ഫലകമാണ് പാപ്പ മോദിക്ക് സമ്മാനിച്ചത്.
കാലാവസ്ഥാ വ്യതിയാനം നേരിടാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്ന 'ദി ക്ലൈമറ്റ് ക്ലൈംബ്' എന്ന പുസ്തകവും മോദി സമ്മാനിച്ചു.
''മാർപ്പാപ്പയുമായി ഊഷ്മള കൂടിക്കാഴ്ചയാണ് നടന്നത്. ഒട്ടേറെ വിഷയങ്ങൾ ചർച്ച ചെയ്തു. ഇന്ത്യയിലേക്കു ക്ഷണിച്ചു. സന്തോഷത്തോടെ അദ്ദേഹം അത് സ്വീകരിച്ചു.
-നരേന്ദ്ര മോദി
കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രിമാർ
2000ൽ വാജ്പേയ് ആണ് വത്തിക്കാനിൽ ഒടുവിൽ മാർപ്പാപ്പയുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യൻ പ്രധാനമന്ത്രി. 1955 ൽ ജവഹർലാൽ നെഹ്റു പിയൂസ് പന്ത്രണ്ടാമൻ മാർപ്പാപ്പയുമായും കൂടിക്കാഴ്ച നടത്തി.ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പയുമായി 1981ൽ ഇന്ദിരാഗാന്ധിയും 1986ൽ രാജീവ് ഗാന്ധിയും 1997ൽ ഐ.കെ.ഗുജ്റാളും കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.രാജീവിന്റെയും ഗുജറാളിന്റെയും കൂടിക്കാഴ്ച ഇന്ത്യയിലായിരുന്നു.
കേരള സന്ദർശനം
ചാവറ കുര്യാക്കോസ് അച്ചനെയും സിസ്റ്റർ അൽഫോൻസാമ്മയെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിക്കാൻ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ 1986 ഫെബ്രുവരി 7, 8 തീയതികളിൽ കേരളം സന്ദർശിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |