ഒരാൾ അറസ്റ്റിൽ, സംഭവം കോട്ടയത്ത് ഇന്നലെ രാത്രി
കോട്ടയം: സവാരി വിളിച്ചു കൊണ്ടുപോയ ശേഷം ഓട്ടോറിക്ഷ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം. തീപിടിച്ച ഓട്ടോയിൽ നിന്ന് യുവാവായ ഡ്രൈവർ ഇറങ്ങി ഓടിയതിനാൽ ആളപായം ഉണ്ടായില്ല. ഇന്നലെ രാത്രി 9.30ന് മെഡിക്കൽ കോളജിന് സമീപം മുടിയൂർക്കര മെൻസ് ഹോസ്റ്റലിന് സമീപത്താണ് സംഭവം. പൈക സ്വദേശി വി.ആർ.അഖിലിനെയാണ് കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ ഗാന്ധിനഗർ പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് ഇ.എസ്.ഐയിലേക്കുള്ള റോഡിൽ മുടിയൂർക്കരയ്ക്ക് സമീപത്ത് എത്തിയപ്പോഴാണ് ഓട്ടോ കത്തിച്ച് ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ചത്.
കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. പൈകയിൽ നിന്ന് അഖിലിനെ യുവാവ് ഓട്ടം വിളിക്കുകയായിരുന്നു. മെഡിക്കൽകോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഭാര്യയെ കാണാനെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഓട്ടം വിളിച്ചത്. ആശുപത്രിക്കു സമീപത്തെ മുടിയൂർക്കര ജംക്ഷനിലെത്തിയപ്പോൾ മെൻസ് ഹോസ്റ്റലിനു സമീപത്തെ എ ടൈപ്പ് ക്വാർട്ടേഴ്സ് റോഡിലേക്കു പോകാൻ നിർദേശിക്കുകയായിരുന്നു. ആളൊഴിഞ്ഞ ഭാഗത്ത് ഓട്ടോറിക്ഷ എത്തിയപ്പോൾ കഴുത്തിൽപിടിച്ച് യുവാവ് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് അഖിൽ പൊലീസിനോട് പറഞ്ഞു. ഓട്ടോറിക്ഷ നിർത്തി പുറത്തേക്ക് ഓടി സമീപത്തെ കടയിലെത്തി ഡ്രൈവർ വിവരം പറഞ്ഞു. തുടർന്ന് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. ഇതിനിടെ യുവാവ് ഓട്ടോറിക്ഷ കത്തിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവിന് പൊള്ളലേറ്റതിനാൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുതരമല്ല. ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. ഓട്ടോ പൂർണമായും നശിച്ചു. കാഞ്ഞിരപ്പള്ളി സ്വദേശിയുമായി ഡ്രൈവർക്കുള്ള പണമിടപാടുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ കൊടുത്തതാണെന്ന് സംശയിക്കുന്നതായി ഡിവൈ. എസ്പി ജെ. സന്തോഷ് കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |