ആലുവ: പൊലീസ് പലവട്ടം മുന്നറിയിപ്പ് നൽകിയിട്ടും ആലുവയിൽ ഓൺലൈൻ തട്ടിപ്പ് തുടർക്കഥയാകുന്നു. കീഴ്മാട് മലയൻകാട് കണ്ണാട്ട് പറമ്പിൽ ഷെമീറാണ് ഏറ്റവും ഒടുവിൽ കബളിപ്പിക്കലിന് ഇരയായത്. എച്ച്. ഡി.എഫ്.സി ബാങ്കിലെ സ്റ്റാഫ് ആണെന്നും ക്രെഡിറ്റ് കാർഡ് തയ്യാറായിട്ടുണ്ടെന്നും പറഞ്ഞ് വിളിച്ചയാളാണ് നിമിഷങ്ങൾക്കകം ഷെമീറിന്റെ അക്കൗണ്ടിൽ നിന്നും അര ലക്ഷം രൂപ തട്ടിയെടുത്തത്. ഈ മാസം 20നാണ് സംഭവം. ഫോണിൽ ബന്ധപ്പെട്ട വ്യക്തി എച്ച്.ഡി.എഫ്.സി ഉദ്യോഗസ്ഥൻ ഹരിയോം കേശ്രീയാണെന്ന് ഷെമീറിനെ വിശ്വസിപ്പിക്കുന്നതിനായി എച്ച്.ഡി.എഫ്.സിയിലെ ഐ.ഡി കാർഡ് വാട്ട്സ് ആപ്പിൽ അയച്ചുകൊടുത്തു. പിന്നാലെ ക്രെഡിന്റെ ആവശ്യത്തിനെന്ന പേരിൽ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തൊട്ടുപിന്നാലെയാണ് എച്ച്.ഡി.എഫ്.സി ആലുവ ശാഖയിൽ ഷെമീറിന്റെ സേവിംഗ് അക്കൗണ്ടിൽ നിന്നും 50,000 രൂപ നഷ്ടമായതായി എസ്.എം.എസ് ലഭിച്ചത്. തുടർന്ന് വെൽഡിംഗ് തൊഴിലാളിയായ ഷെമീർ ബാങ്കുമായി ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പിനിരയായത് അറിഞ്ഞത്. ബാങ്കിൽ ഹരിയോം കേശ്രീയെന്ന ഉദ്യോഗസ്ഥൻ ഇല്ലെന്നും ബോദ്ധ്യമായി. ബാങ്കിലും ആലുവ ഈസ്റ്റ് സൈബർ പൊലീസിനും പരാതി നൽകിയിട്ടുണ്ട്. 10 ദിവസം പിന്നിട്ടിട്ടും അന്വേഷണത്തിൽ പുരോഗതിയില്ലെന്നാരോപിച്ച് ഷെമീർ അൻവർ സാദത്ത് എം.എൽ.എക്കും പരാതി നൽകി.
ഓൺലൈൻ തട്ടിപ്പുകൾ പലരൂപത്തിലായി തുടരുന്ന സാഹചര്യത്തിൽ ജില്ലാ പൊലീസ് പലവട്ടം മുന്നറിയിപ്പുകൾ നൽകുന്നുണ്ട്. ഫോൺ മുഖേന ബന്ധപ്പെടുന്ന അപരിചിതന്മാർക്ക് ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നിട്ടും ഇത്തരം കെണികളിൽ പലരും വീഴുകയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |