തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം ലഭിച്ച ബിനീഷ് കോടിയേരി വീട്ടിലെത്തി. കോടിയേരി ബാലകൃഷ്ണനും കുടുംബാംഗങ്ങളും ചേർന്ന് അദ്ദേഹത്തെ സ്വീകരിച്ചു. ഒരു കൊല്ലത്തിന് ശേഷം മകനെ കണ്ടതിന്റെ ആശ്വാസമുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു. 'കേസ് കോടതിയിലായതിനാൽ പ്രതികരിക്കുന്നില്ല. ജാമ്യം ലഭിച്ചതിൽ സന്തോഷം'-കോടിയേരി മാദ്ധ്യമങ്ങളോട് പറഞ്ഞു.
ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ റിപ്പോർട്ടുകളോടും കോടിയേരി പ്രതികരിച്ചു.
സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനം തിരിച്ചുനൽകണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്. ധൃതിപിടിക്കേണ്ട വിഷയമല്ല ഇതെന്നും ആലോചിച്ച് തീരുമാനമെടുക്കുമെന്നും കോടിയേരി പ്രതികരിച്ചു.
ചികിത്സയ്ക്ക് വേണ്ടിയാണ് കോടിയേരി സെക്രട്ടറി സ്ഥാനമൊഴിയുന്നതെന്നായിരുന്നു പാർട്ടി അറിയിച്ചത്. എന്നാൽ കള്ളപ്പണക്കേസിൽ മകൻ ബംഗളൂരുവിൽ അറസ്റ്റിലായതുമായി ബന്ധപ്പെട്ടാണ് നടപടിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ബിനീഷ് കോടിയേരി ഇന്ന് രാവിലെ പത്തരയോടെയാണ് ബംഗളൂരുവിൽ നിന്ന് തിരുവനന്തപുരത്തെത്തിയത്.സഹോദരൻ ബിനോയ് കോടിയേരിയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ഇന്നലെയാണ് ബിനീഷ് കോടിയേരി ജയിലിൽ നിന്നും പുറത്തിറങ്ങിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |