126 വർഷം പഴക്കമുള്ള മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്ന് കേരളം മാറി മാറി ഭരിച്ചവർ നടത്തുന്ന പ്രസ്താവനയ്ക്ക് കേരളപ്പിറവിയോളം പഴക്കമുണ്ട്. പക്ഷേ ഡാം ഉയർന്നില്ലെന്നു മാത്രമല്ല . അതിനുള്ള കടലാസ് ജോലി പോലും ആരംഭിച്ചിട്ടില്ല. അടുത്ത ഡിസംബറിൽ തമിഴ്നാട് ,കേരള മുഖ്യമന്ത്രിമാർ ചർച്ച നടത്തുമെന്നത് മാത്രമാണ് മുല്ലപ്പെരിയാർ പ്രശ്നത്തിൽ ആകെയുണ്ടായ പുരോഗതി.
തുലാമഴ ശക്തമാവുമ്പോൾ മുല്ലപ്പെരിയാർ ഡാം തുറക്കണമെന്ന് രാഷ്ട്രീയക്കാരും നാട്ടുകാരും ഒരു പോലെ ആവശ്യപ്പെടും. ഡാം പണിത സായിപ്പ് അമ്പതു വർഷത്തെ ആയുസ് മാത്രമാണ് പ്രവചിച്ചത് . എന്നാൽ തമിഴ്നാട് കമ്പിയും കോൺക്രീറ്റും അടിച്ചു കയറ്റി ഡാം ബലപ്പെടുത്തിയതോടെ ഒരു കുഴപ്പവുമില്ല പുതിയ ഡാമായി 126 വർഷം പഴക്കമുള്ള ഡാം മാറിയെന്നാണ് കേരളത്തിൽ നിന്നുള്ള വിദഗ്ദ്ധ സമിതി അംഗങ്ങൾ വരെ പറയുന്നത്. ആശങ്ക വേണ്ടെന്ന് ഭരിക്കുന്നവരും പറയുന്നത് വിശ്വസിക്കാൻ എന്തുകൊണ്ടോ ജനങ്ങൾക്ക് കഴിയുന്നില്ല. ഡാം പൊട്ടിയാൽ അഞ്ചു ജില്ലകളിലെ 35 ലക്ഷത്തോളം ജനങ്ങളുടെ ജീവനും സ്വത്തിനും ആര് ഉത്തരം പറയുമെന്ന ചോദ്യത്തിന് മറുപടിയുമില്ല .
കേരളത്തിൽ പണിത ഡാമിന്റെ അവകാശം തമിഴ്നാടിന് അതും 999 വർഷത്തേക്ക് . കരാർ പുതുക്കണമെങ്കിൽ വീണ്ടും 999 വർഷത്തേക്ക് പുതുക്കണമെന്നാണ് എഴുതി വച്ചിരിക്കുന്നത്. ബ്രിട്ടീഷ് ഭരണ കാലത്തെ കരാറെങ്കിലും സുപ്രിംകോടതി നിലനിറുത്തുകയായിരുന്നു.1970ൽ അച്യുതമോനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കേവലം ജലസമുദ്ധിയിലായിരുന്നപ്പോൾ കൂടിയാലോചന നടത്താതെ കരാർ പുതുക്കി കൊടുത്തതാണ് കോടതിയിൽ പാരയായത്. പിന്നീട് കരാർ റദ്ദാക്കണമെന്നോ പുതിയ ഡാം വേണമെന്നോ ആവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയാൽ അവരെയെല്ലാം വേണ്ട രീതിയിൽ തമിഴ്നാട് കാണുന്നതാണ് നാട്ടു നടപ്പ്. പലർക്കും കമ്പം തേനി ഭാഗത്ത് തമിഴ്നാട് ഉദ്ധിഷ്ടകാര്യത്തിന് ഉപകാരസ്മരണയായി പതിച്ചു കൊടുത്ത തോട്ടങ്ങളുണ്ടെന്നും പ്രചാരമുണ്ട്. മുല്ലപ്പെരിയാറിൽ വെള്ളം ഈ തോട്ടങ്ങൾ നനക്കാൻ ആവശ്യമുള്ളപ്പോൾ ആരെങ്കിലും തമിഴ്നാടിനെതിരെ മിണ്ടുമോ ?.
ആരോപണ പ്രത്യാരോപണങ്ങൾ ഇതേ ചൊല്ലി ഉയർന്നിട്ട് നാളുകളായി. നിയമസഭാ പെറ്റീഷൻ കമ്മിറ്റി ചെയർമാനായിരുന്നപ്പോൾ മുല്ലപ്പെരിയാറിലെ ജലനിരപ്പ് കുറയ്ക്കാൻ ശ്രമിച്ച തന്നെ ഈരാറ്റുപേട്ടയിലെ വീട്ടിൽ തമിഴ്നാട് പ്രതിനിധികൾ തന്നെ വേണ്ട രീതിയിൽ കാണാനെത്തിയെന്നും ഓടിച്ചുവിട്ടുവെന്നും പി.സി ജോർജ് പത്രസമ്മേളനത്തിൽ വെളിപ്പെടുത്തിയിരുന്നു.
മുല്ലപ്പെരിയാറിൽ പുതിയ ഡാം വന്നാൽ 140 അടിയിലുള്ള ജലബോംബിനെക്കുറിച്ചുള്ള ഭീതി മദ്ധ്യ കേരളത്തിലെ ജനങ്ങൾക്ക് ഇല്ലാതാകും. തമിഴ് നാട്ടിലെ ഭരണ പ്രതിപക്ഷ കക്ഷികൾ രാഷ്ട്രീയം മറന്ന് നാടിനായ് ഒന്നിക്കും. കേരളത്തിൽ കാശിനായ് ഒന്നിക്കുമെന്ന് പറച്ചിൽ. ഇതിന് മാറ്റം ഉണ്ടാകണം. . പുതിയ ഡാമിനായി രാഷ്ട്രീയം മാറ്റിവെച്ച് ഒന്നിക്കണമെന്നാണ് പറയാനുള്ളത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |