തൃശൂർ : രാജ്യത്ത് ജനാധിപത്യം നിലനിന്നാലേ മതേതരത്വം പുലരൂവെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് വി.എം. സുധീരൻ പറഞ്ഞു. നിർഭാഗ്യവശാൽ മതാധിഷ്ഠിത രാഷ്ട്രത്തിനായി നിലക്കൊള്ളുന്നവരുടെ കൈയിൽ രാജ്യ ഭരണമെത്തിയതോടെ ജനാധിപത്യം ധ്വംസിക്കപ്പെടുന്ന കാഴ്ചയാണ് നമുക്ക് കാണാനാകുന്നത്.
വിഘടന വാദ ശക്തികളുടെ ഇരയായി രക്തസാക്ഷിത്വം വഹിക്കേണ്ടിവന്ന ഇന്ദിരാജിയുടെ രാജ്യത്ത് വിഘടന വാദത്തിന് നേതൃത്വം നൽകുന്നവർ തന്നെ അധികാരത്തിലെത്തിയത് വേദനാജനകമാണ്. നാട്ടുരാജ്യങ്ങളെ രാജ്യത്തോട് കൂട്ടിച്ചേർത്ത ഐക്യത്തിന്റെ പ്രതീകമായി ഗുണപരമായ നേതൃത്വം നൽകിയ സർദാർ വല്ലഭായ് പട്ടേലിനെ സംഘപരിവാർ ശക്തികൾ ഏറ്റെടുക്കുന്നത് ദുഷ്ടലാക്കോടെയാണ്. ഈ സാഹചര്യത്തിൽ മത തീവ്ര, വിഘടനവാദ ശക്തികളുടെ കൈയിൽ നിന്നും രാജ്യത്തെ മോചിപ്പിക്കാൻ ഒരു രണ്ടാം സ്വാതന്ത്ര്യ സമരത്തിന് നാം തയ്യാറാകണമെന്ന് വി.എം. സുധീരൻ ഓർമിപ്പിച്ചു.
ഇന്ദിരാജി രക്ത സാക്ഷിത്വ ദിനം, സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മദിനം എന്നിവയോട് അനുബന്ധിച്ച് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.സി.സിയിൽ നടത്തിയ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.എം. സുധീരൻ. ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, ടി.യു. രാധാകൃഷ്ണൻ, ഒ. അബ്ദുറഹ്മാൻകുട്ടി, പി.എ. മാധവൻ, ടി.വി. ചന്ദ്രമോഹൻ, അഡ്വ. ജോസഫ് ടാജറ്റ്, സുനിൽ അന്തിക്കാട്, സി.എസ്. ശ്രീനിവാസൻ, രാജേന്ദ്രൻ അരങ്ങത്ത്, ഷാജി കോടങ്കണ്ടത്ത്, ജോൺ ഡാനിയേൽ, കെ.ബി. ശശികുമാർ, എ. പ്രസാദ്, എൻ.കെ. സുധീർ, ഡോ. നിജി ജസ്റ്റിൻ തുടങ്ങിയവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |