തൃശൂർ : കൊവിഡ് പോർട്ടലിൽ നിന്ന് പുറത്തായിരുന്ന നിരവധി പേരെ ഉൾപ്പെടുത്തിയതോടെ കൊവിഡ് മരണ സംഖ്യ 3,500 കടന്നു. 26 ന് 106 മരണങ്ങളും 27 ന് 162 മരണങ്ങളുമാണ് റിപ്പോർട്ട് ചെയ്തത്. ഒക്ടോബറിൽ മാത്രം 587 മരണം റിപ്പോർട്ട് ചെയ്തിരുന്നു. കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3516 പേരായി. ഇനിയും നൂറ് കണക്കിന് പേരാണ് പട്ടികയിൽ ഉൾപ്പെടാതെ കിടക്കുന്നത്. കൊവിഡ് മൂലം മരിച്ചിട്ടും പോർട്ടലിൽ ഉൾപ്പെടുത്താത്തവർക്ക് അപേക്ഷ നൽകാവുന്നതാണെങ്കിലും വളരെക്കുറവ് അപേക്ഷകളേ ഇതുവരെ ലഭിച്ചിട്ടുള്ളൂ.
ഒക്ടോബറിൽ 33,000 കടന്നു
കൊവിഡ് രോഗികളുടെ എണ്ണത്തിൽ മുൻ മാസങ്ങളിൽ നിന്ന് താഴോട്ട് പോയെങ്കിലും ഇപ്പോഴും വിടാതെ പിന്തുടരുന്നുവെന്നതിന്റെ സൂചനകളാണ് ഒക്ടോബറിലെ കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മാസം 33,265 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മാസത്തിന്റെ തുടക്കം തന്നെ രോഗികളുടെ എണ്ണം രണ്ടായിരത്തിന് താഴെയെത്തി. പിന്നീടത് ആയിരത്തിന് താഴേക്ക് വന്നു. എന്നാൽ ഇതുവരെയും അഞ്ഞൂറിന് താഴേക്ക് കൊണ്ടുവരാനായിട്ടില്ല. കൊവിഡ് പ്രോട്ടോക്കോൾ നിയന്ത്രണം ഭൂരിഭാഗം മേഖലകളിലും പിൻവലിച്ചതോടെ സാധാരണ നിലയിലായി ജനജീവിതം. മാസ്‌ക് ഉപയോഗത്തിലും കൃത്യത പുലർത്തുന്നില്ല. ആരോഗ്യ വകുപ്പിന്റെയും പൊലീസിന്റെയും പരിശോധനകൾ നാമമാത്രമായി.
വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടുന്നു
ജൂലായ് പകുതിക്ക് ശേഷവും ആഗസ്റ്റ് ആദ്യവാരവും ഒന്നാം ഡോസെടുത്ത ആയിരക്കണക്കിന് പേർക്ക് രണ്ടാം ഡോസിന്റെ സമയമായതോടെ വാക്‌സിനേഷൻ കേന്ദ്രങ്ങളിൽ തിരക്ക് കൂടിത്തുടങ്ങി. പതിനെട്ട് വയസ് കഴിഞ്ഞവർക്ക് വാക്‌സിൻ നൽകിത്തുടങ്ങിയതോടെ ഈ കാലയളവിൽ നിരവധി പേർ വാക്‌സിനെടുത്തിരുന്നു. ആദ്യഘട്ടത്തിൽ സ്വകാര്യ സ്ഥാപനങ്ങളിൽ ആദ്യ ഡോസ് സ്വീകരിച്ചവരെല്ലാം തന്നെ ഇപ്പോൾ രണ്ടാം ഡോസിനായി സർക്കാർ സ്ഥാപനങ്ങളിലാണെത്തുന്നത്. ഇതുവരെ 36 ലക്ഷത്തിന് അടുത്ത് വാക്‌സിൻ വിതരണം ചെയ്തു.
വാക്‌സിൻ ലഭിച്ചവർ
ഒന്നാം ഡോസ് 22,95,155 പേർ
രണ്ടാം ഡോസ് 12,98,651 പേർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |