ചെറുതുരുത്തി: ദക്ഷിണേന്ത്യൻ കലാരൂപങ്ങളുടെ പ്രദർശനത്തിനും കലാരൂപങ്ങളുടെ നിശ്ചല രൂപങ്ങൾ സ്ഥാപിക്കാനുമാണ് കലാമണ്ഡലത്തിൽ ദക്ഷിണേന്ത്യൻ രംഗകലാ മ്യൂസിയം നിർമ്മിച്ചത്. 40,000 ചതുരശ്ര അടിയിൽ മൂന്ന് നിലകളിൽ ഏഴ് വർഷം മുമ്പ് ഉദ്ഘാടനവും കഴിഞ്ഞു. പക്ഷേ പ്രവർത്തന സജ്ജമാകും മുമ്പേ കാടുപിടിച്ച് പുരാവസ്തു ശേഷിപ്പാകാനാണ് ആ കെട്ടിടത്തിന്റെ ദുർവിധി !. അടിസ്ഥാന സൗകര്യമൊരുക്കാൻ കഴിയാത്തതാണ് പ്രശ്നം
2012 ൽ അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗാണ് മ്യൂസിയത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ചത്. 2014 ൽ നിർമ്മാണം പൂർത്തീകരിച്ച കെട്ടിടം മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ഉദ്ഘാടനവും ചെയ്തു. അന്ന് വൈസ് ചാൻസലറായിരുന്ന പി.എൻ. സുരേഷിന്റെ മേൽനോട്ടത്തിലായിരുന്നു പ്രവൃത്തികൾ.
ഇതിനായി കെട്ടിടത്തിനുള്ളിൽ ഇന്റീരിയർ സജ്ജീകരിക്കലും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ സ്ഥാപിക്കുന്ന പ്രവൃത്തികളും നടത്താനായില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലയളവിൽ സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രി എ.കെ ബാലൻ മ്യൂസിയം പ്രവർത്തിപ്പിക്കാനായി ശ്രമിച്ചെങ്കിലും ലക്ഷ്യത്തിലെത്തിയില്ല. കലാമണ്ഡലത്തിൽ കഴിഞ്ഞ ഒന്നര വർഷമായി രജിസ്ട്രാർ ഇല്ല. ഇത് മൂലം സാംസ്‌കാരിക വകുപ്പുമായുള്ള ആശയ വിനിമയം വേണ്ട രീതിയിൽ നടക്കുന്നുമില്ല.
കലാമണ്ഡലം സന്ദർശിച്ച സുരേഷ് ഗോപി എം.പി മ്യൂസിയം പ്രവർത്തിപ്പിക്കാനായി കേന്ദ്ര സഹായം അനുവദിക്കാൻ വേണ്ട നടപടി സ്വീകരിക്കാമെന്നറിയിച്ചിരുന്നു. അതിനിടെ ഇതിന് മുന്നിൽ മാലിന്യവും നിക്ഷേപിക്കാനും തുടങ്ങിയിട്ടുണ്ട്. വള്ളത്തോൾ നാരായണ മേനോന്റെ പേരിൽ സ്ഥാപിതമായ കലാമണ്ഡലം കാമ്പസിലുള്ള ഈ സ്ഥാപനം പ്രവർത്തിപ്പിക്കാൻ വേണ്ട നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെയും കലാകാരന്മാരുടെയും ആവശ്യം.
മ്യൂസിയത്തിന്റെ ബാക്കിയുള്ള നിർമ്മാണ പ്രവൃത്തി ഉടൻ ആരംഭിക്കും. മ്യൂസിയത്തിൽ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ സ്ഥാപിക്കാനുള്ള തുക പൊതുമരാമത്ത് വകുപ്പിന് കൈമാറിയിട്ടുണ്ട്.
ഡോ. ടി.കെ നാരായണൻ
(വൈസ് ചാൻസലർ, കേരള കലാമണ്ഡലം)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |