കാസർകോട്: സർക്കാർ മൂന്ന് സെന്റ് സ്ഥലം നൽകി, വില്ലേജ് ഓഫീസർ കരം സ്വീകരിച്ചു. പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീട് അനുവദിച്ചു. പക്ഷേ, വീടു വയ്ക്കാൻ ചെന്ന പാവപ്പെട്ട വീട്ടമ്മയ്ക്ക് സ്ഥലത്ത് കാലുകുത്താൻ പറ്റുന്നില്ല. 2014ൽ സർക്കാർ അനുവദിച്ച ഭൂമിയിൽ 2018ൽ വീടുവയ്ക്കാൻ ചെന്നപ്പോൾ പുരയിടം തന്റേതാണെന്ന് പറഞ്ഞ് അയൽവാസി ആട്ടിയോടിക്കുകയിരുന്നു. മൂന്നു വർഷമായി ഇതിന്റെ കുരുക്കഴിക്കാൻ ഓഫീസുകൾ കയറിയിറങ്ങുകയാണ് വള്ളിയോട്ട് ശ്യാമള(69).
സർക്കാരാണോ,അയൽവാസിയാണോ കബളിപ്പിച്ചതെന്ന് അറിയാതെ അന്തംവിട്ടിരിക്കുകയാണ് വീട്ടമ്മയും മകൾ മണിയും കുട്ടികളും.
ഉദാരമതികളുടെ സഹായത്താൽ വാടക വീട്ടിലാണ് താമസം. 2014 ഫെബ്രുവരി 22 നാണ് ഭൂരഹിത കേരളം പദ്ധതിയിൽ കൊടക്കാട് വില്ലേജിലെ പാടിക്കീലിൽ 381/1 എ 8ഡി സർവേ നമ്പറിൽ മൂന്നുസെന്റ് ഭൂമി പതിച്ചുനൽകിയത്. 2018 വരെ കരം ഒടുക്കി.പട്ടയവും കൈവശാവകാശ സർട്ടിഫിക്കറ്റും കിട്ടി.
2018-ൽ പിലിക്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് പദ്ധതിയിൽ വീട് പാസാക്കി ആദ്യഗഡു നൽകി. വീടിന് കുറ്റിയടിച്ചു. പിറ്റേദിവസം തൊട്ടടുത്ത് താമസിക്കുന്ന വ്യക്തി കുറ്റി പിഴുതെറിഞ്ഞു. ഹൈക്കോടതി സ്ഥലം തനിക്ക് അനുകൂലമായി വിധിച്ചിട്ടുണ്ടെന്നായിരുന്നു വാദം.
പരാതിയുമായി മുൻ റവന്യുമന്ത്രി പങ്കെടുത്ത സാന്ത്വന സ്പർശം അദാലത്തിൽ കാത്തിരുന്നെങ്കിലും സൂപ്രണ്ടിനെ ഏല്പിച്ചു മടങ്ങേണ്ടിവന്നു. അത് വില്ലേജ് ഓഫീസിൽ എത്തിയില്ല. താലൂക്ക് ഓഫീസിൽ കുത്തിയിരുന്നപ്പോഴാണ് പരാതി പൊങ്ങിയത്. ഭൂമി പതിച്ചുതന്നത് അന്നത്തെ വില്ലേജ് ഓഫീസർക്ക് പറ്റിയ കൈയബദ്ധമാണെന്നാണ് അധികൃതർ ഇപ്പോൾ പറയുന്നത്.
വിധവ പെൻഷൻ 1600രൂപയാണ് ശ്യാമളയുടെ വരുമാനം. മകളുടെ ഭർത്താവ് സാബു കൊവിഡും ന്യുമോണിയയും ബാധിച്ചു കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചിട്ടിക്കമ്പനിയിൽ കളക്ഷൻ സ്റ്റാഫായിരുന്നു മകൾ മണി.
ഭൂമി ഒമ്പത് പേർക്ക്
85 സെന്റ് റവന്യു ഭൂമിയിൽ നിന്ന് മൂന്ന് സെന്റ് വീതം പതിച്ചു നൽകിയത് ഒമ്പത് പേർക്കാണ്. നാലു വർഷം കഴിഞ്ഞിട്ടും എട്ടുപേരും സ്ഥലത്തേക്ക് തിരിഞ്ഞുനോക്കിയിട്ടില്ല.
''ശ്രീകുമാർ എന്നയാളാണ് പുരയിടത്തിൽ കാലുകുത്താൻ സമ്മതിക്കാത്തത്.മന്ത്രി, ജില്ലാ കളക്ടർ, തഹസിൽദാർ, വില്ലേജ് ഓഫീസർ എന്നിവരുടെ ഓഫീസുകളിൽ പലവട്ടം കയറിയിറങ്ങി. എല്ലാവരും വട്ടംകറക്കുകയാണ്.
- ശ്യാമള
ഞാൻ ചുമതല ഏൽക്കുന്നതിനു മുമ്പുണ്ടായ സംഭവമാണിത്. അന്നത്തെ വില്ലേജ് ഓഫീസറാണ് സ്ഥലം അനുവദിച്ചതും കരം വാങ്ങിയതും. മുഴുവൻ ഫയലുകൾ പരിശോധിച്ചിട്ടും ശ്രീകുമാർ എന്നയാൾക്ക് അനുകൂലമായ ഹൈക്കോടതി ഉത്തരവ് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. താലൂക്കിലെ സെക്ഷനിൽ ഉത്തരവ് ഉണ്ടായേക്കാം.
-പി. വി. രാജൻ,
വില്ലേജ് ഓഫീസർ, കൊടക്കാട്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |