ക്രെഡിറ്റ് നിർത്തലാക്കി എയർ ഇന്ത്യ
ന്യൂഡൽഹി : പാർലമെന്റംഗങ്ങൾക്ക് വിമാനയാത്രയ്ക്കുള്ള ക്രെഡിറ്റ് സൗകര്യം എയർ ഇന്ത്യ നിർത്തലാക്കി. ഇനി ഉടൻ പണം നൽകിയാലേ ടിക്കറ്റുകൾ കിട്ടൂ എന്ന് കമ്പനി വ്യക്തമാക്കിയതായി ലോക്‌സഭ, രാജ്യസഭ സെക്രട്ടറി ജനറൽമാർ എം.പി.മാരെ അറിയിച്ചു.എയർ ഇന്ത്യയുടെ ഓഹരികൾ കേന്ദ്രം വിറ്റതോടെ കമ്പനിയുടെ ഉടമസ്ഥാവകാശം ടാറ്റ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് എം.പി.മാർക്കുള്ള ഈ സൗകര്യം നിർത്തലാക്കിയത്. എയർ ഇന്ത്യ യാത്രയ്ക്കായി പാർലമെന്റ് സെക്രട്ടേറിയറ്റിൽ നിന്ന് എം.പി.മാർക്ക് നൽകിയിരുന്ന എക്സ്‌ചേഞ്ച് ഉത്തരവ് നിർത്തലാക്കിയെന്നാണ് ഔദ്യോഗിക അറിയിപ്പ്.
ഉടൻപണം ഇല്ലെങ്കിൽ ടിക്കറ്റില്ല
പാർലമെന്റ് കൗണ്ടറിൽ നിന്നുള്ള അപേക്ഷ നൽകിയാൽ ക്രെഡിറ്റ് വ്യവസ്ഥയിൽ എയർ ഇന്ത്യ ടിക്കറ്റുകൾ നൽകുമായിരുന്നു. വിമാനത്താവളങ്ങളിലെ എയർ ഇന്ത്യ കൗണ്ടറുകളിൽ നിന്ന് ഇങ്ങനെ ടിക്കറ്റെടുക്കാമായിരുന്നു. യാത്രക്കൂലി പിന്നീട് എം.പി.മാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കി പാർലമെന്റ് അക്കൗണ്ടിൽ നിന്ന് എയർ ഇന്ത്യയ്ക്കു കൈമാറും. ഈ സംവിധാനം ഇനി ഉണ്ടാവില്ലെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.എം.പി.മാർക്ക് വിമാന ടിക്കറ്റിന്റെ നികുതി മാത്രം നൽകി ബിസിനസ് ക്ലാസിൽ ഒരായെ കൊണ്ടു പോവാനുള്ള സൗകര്യവും ഇനി ഉണ്ടാവില്ലെന്ന് അറിയുന്നു
ഏറെക്കാലമായുള്ള സൗകര്യം കൂടിയാലോചന പോലും നടത്താതെ റദ്ദാക്കിയത് പാർലമെന്റിനെ അവഹേളിക്കുന്നതാണ്.
എളമരം കരീം ,സി.പി.എം. രാജ്യസഭാ നേതാവ്
ജനപ്രതിനിധികളുടെ അവകാശങ്ങൾ കവരുകയാണ്.എം.പി. വികസന ഫണ്ടും യാത്രാ അലവൻസുമൊക്കെ വെട്ടിക്കുറച്ചു. എയർ ഇന്ത്യയുടെ ടിക്കറ്റ് നിർത്തലാക്കിയതും അതിന്റെ തുടർച്ചയാണ്.
കൊടിക്കുന്നിൽ സുരേഷ് , കോൺഗ്രസ് ലോക്സഭാ ചീഫ് വിപ്പ് .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |