62 റൺസിന് നമീബിയയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ
ഷാർജ : ട്വന്റി-20 ലോകകപ്പിൽ രണ്ടാം ജയം നേടി അഫ്ഗാനിസ്ഥാൻ. ഇന്നലെ നവാഗതരായ നമീബിയയെ 62 റൺസിന് കീഴടക്കുകയായിരുന്നു അവർ. അബുദാബിയിൽ നടന്ന മത്സരത്തിൽ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ 160 റൺസ് നേടിയപ്പോൾ നമീബിയൻ ഇന്നിംഗ്സ് നിശ്ചിത 20ഓവറിൽ 98/9 എന്ന സ്കോറിന് അവസാനിക്കുകയായിരുന്നു.
ടോസ് നേടി ആദ്യ ബാറ്റിംഗിനിറങ്ങിയ അഫ്ഗാനായി ആദ്യവിക്കറ്റിൽ മുഹമ്മദ് ഷഹ്സാദും (45) ഹസ്രത്തുളള സസായ്‌യും (33) ചേർന്ന് 53 റൺസ് കൂട്ടിച്ചേർത്തത് അടിത്തറയായി.അവസാന മത്സരത്തിനിറങ്ങിയ അസ്ഗർ അഫ്ഗാൻ(31), ക്യാപ്ടൻ മുഹമ്മദ് നബി (32) എന്നിവർകൂടി തിളങ്ങിയപ്പോഴാണ് അഫ്ഗാൻ മാന്യമായ ടോട്ടൽ ഉയർത്തിയത്.
മൂന്ന് വിക്കറ്റുകൾ വീഴ്ത്തിയ നവീൻ ഉൽ ഹഖും ഹാമിദ് ഹസനും രണ്ട് വിക്കറ്റ് നേടിയ ഗുൽബാദിൻ നയ്ബും ചേർന്നാണ് നമീബിയയെ ചുരുട്ടിയത്. നാലോവറിൽ 14 റൺസ് മാത്രം വഴങ്ങിയ സ്പിന്നർ റാഷിദ് ഖാൻ ഒരു വിക്കറ്റ് വീഴ്ത്തി.ആദ്യ ഓവർ മുതൽ നമീബിയൻ വിക്കറ്റ് വീഴ്ച തുടങ്ങിയിരുന്നു. 56 റൺസിലെത്തിയപ്പോഴേക്കും ആറുപേർ കൂടാരം കയറിയിരുന്നു.26 റൺസെടുത്ത ഡേവിഡ് വീസാണ് ടോപ്സ്കോറർ.
ഈ ലോകകപ്പിലെ അഫ്ഗാന്റെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തിൽ അവർ സ്കോട്ട്‌ലാൻഡിനെ കീഴടക്കിയിരുന്നു. രണ്ടാം മത്സരത്തിൽ പാകിസ്ഥാനോട് തോറ്റു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |