ഇന്ത്യയുടെ സെമി സാദ്ധ്യതകൾ തുലാസിലായി
ദുബായ് : ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ നിർണായക സൂപ്പർ 12 റൗണ്ട് മത്സരത്തിൽ ഇന്ത്യയുടെ സെമിഫൈനൽ സാദ്ധ്യതകൾക്ക് മേൽ അഗ്നിവർഷിച്ച് ന്യൂസിലാൻഡിന്റെ വിജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ 110/7ൽ ഒതുക്കിയ കിവീസ് 33 പന്തുകളും എട്ടുവിക്കറ്റുകളും ശേഷിക്കേ ലക്ഷ്യത്തിലെത്തി. ഈ ലോകകപ്പിലെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം തോൽവിയാണിത്.ആദ്യം പാകിസ്ഥാനെതിരെ പത്തുവിക്കറ്റിനാണ് തോറ്റത്. ഇതോടെ ഇനിയുള്ള മൂന്ന് മത്സരങ്ങളിൽ മികച്ച റൺറേറ്റിൽ ജയിച്ചാലും ന്യൂസിലാൻഡ് ഒരുകളിയെങ്കിലും തോറ്റില്ലെങ്കിൽ ഇന്ത്യ സെമികാണാതെ പുറത്താകുന്ന സ്ഥിതിയായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ പേസർ ട്രെന്റ് ബൗൾട്ടും രണ്ട് വിക്കറ്റ് വീഴ്ത്തിയ സ്പിന്നർ ഇഷ് സോധിയും.ഓരോ വിക്കറ്റ് വീഴ്ത്തിയ സൗത്തിയും മിൽനെയും ചേർന്നാണ് ഇന്ത്യൻ ബാറ്റിംഗിനെ വരുതിക്ക് നിറുത്തിയത്. സ്പിന്നർ സാന്റ്നർ വിക്കറ്റ് നേടിയില്ലെങ്കിലും നാലോവറിൽ വഴങ്ങിയത് 15 റൺസ് മാത്രമാണ്. പുറത്താകാതെ 26 റൺസ് നേടിയ രവീന്ദ്ര ജഡേജ ഇന്ത്യൻ ടോപ് സ്കോറർ. ഹാർദിക്ക് പാണ്ഡ്യ 23 റൺസ് നേടി.രോഹിത് ശർമ്മ(14),കെ.എൽ രാഹുൽ(18),വിരാട് കൊഹ്‌ലി (9),ഇഷാൻ കിഷൻ(4),റിഷഭ് പന്ത് (12) എന്നിവരുടെ പുറത്താകലാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്.
ടോസ് ന്യൂസിലാൻഡ് നേടിയപ്പോഴേ ഇന്ത്യ മാനസികമായി തളർന്നിരുന്നു. പ്രതീക്ഷിച്ചപോലെ അവർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചു. രണ്ട് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്നലെ ഇറങ്ങിയത്. നടുവിന് നേരിയ പരിക്കേറ്റ സൂര്യകുമാർ യാദവിന് പകരം ഇഷാൻ കിഷനും പേസർ ഭുവനേശ്വർ കുമാറിന് പകരം ശാർദ്ദൂൽ താക്കൂറും കളത്തിലിറങ്ങി.
മറുപടിക്കിറങ്ങിയ കിവീസിനായി ഡാരിൽ മിച്ചൽ(49),കേൻ വില്യംസൺ(33),ഗപ്ടിൽ എന്നിവർ മികച്ച ബാറ്റിംഗ് കാഴ്ചവച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |