തിരുവനന്തപുരം: രണ്ടുനാളകലെ ദീപാവലി പൊടിപൊടിക്കാനിരിക്കെ പടക്ക കച്ചവടം തകൃതിയായി മുന്നേറുകയാണ്. ദീപങ്ങളുടെ ഉത്സവമാണ് ദീപാവലിയെങ്കിലും ആഘോഷം പൂർണമാകണമെങ്കിൽ പടക്കവും മധുരപലഹാരങ്ങളും തന്നെ വേണം. പടക്കവിപണിയുടെ ഈറ്റില്ലമായ ശിവകാശിയിൽ നിന്ന് വണ്ടികയറിയ പടക്കങ്ങൾ ഇങ്ങ് തലസ്ഥാനത്ത് ചാലയിലും കോട്ടയ്ക്കകത്തും വരെ സുലഭമാണ്.
കൊവിഡ് കാലമാണെങ്കിലും പടക്കവിപണി സജീവമാണെന്നാണ് കച്ചവടക്കാർ പറയുന്നത്. മഴ വില്ലനാകരുതേ എന്ന പ്രാർത്ഥന മാത്രമാണ് ഇവർക്കുള്ളത്. എല്ലാവർഷവും ദീപാവലിക്ക് മുടങ്ങാതെ പടക്കം വാങ്ങുന്നവർ മുതൽ പടക്കക്കട കണ്ട് ആകൃഷ്ടരായി എത്തുന്ന വഴിയാത്രക്കാർ വരെ വിപണിയെ നിലനിറുത്തുന്നതിൽ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നാണ് പവർഹൗസ് റോഡിലെ സ്റ്റാൻഡേർഡ് ഫയർവർക്സ് ഉടമ അജി പറയുന്നത്.
അയൺമാൻ മുതൽ ലയൺകിംഗ് വരെ
മുൻവർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളെ കൂടുതൽ ആകർഷിക്കുന്ന പടക്കങ്ങളാണ് ഇത്തവണത്തെ താരങ്ങൾ. ഹോളിവുഡിലെ ഐകോണിക് കഥാപാത്രങ്ങളായ അയണമാൻ, ഹൾക്ക്, ലയൺകിംഗ്, ജോക്കർ, ഹാർലിക്വിൻ തുടങ്ങിയവയുടെ പേരുകളിൽ കമ്പിത്തിരികളും ചക്രങ്ങളും പൂത്തിരികളുമാണ് ഇത്തവണ വിപണി കീഴടക്കാനെത്തിയിരിക്കുന്നത്. അന്തരീക്ഷ, ശബ്ദ മലിനീകരണം കുറയ്ക്കുന്നതിനായി ഗ്രീൻ ക്രാക്കേഴ്സും രംഗത്തുണ്ട്. തറയിൽ പടക്കം പൊട്ടിയ പാടുകളോ രൂക്ഷമായ ഗന്ധമോ പുകയോ ഇല്ല എന്നതാണ് ഗ്രീൻ ക്രാക്കേഴ്സിന്റെ പ്രത്യേകത. അപകടസാദ്ധ്യത വളരെ കുറവായതുകൊണ്ട് കുട്ടികളുടെ സുരക്ഷയിലും പേടിവേണ്ട. 200 രൂപ മുതലാണ് ഇവയുടെ വില.
വൈവിദ്ധ്യങ്ങളേറെ
500 രൂപയുടെ രണ്ടുകളർ പൂത്തിരിയും 1500 രൂപയുടെ ചെറിയ ഇനം കതിനയും ഇപ്പോൾ ലഭ്യമാണ്. പൂക്കുറ്റി ഇനങ്ങൾ മീഡിയം മുതൽ രണ്ടാൾ പൊക്കത്തിൽ ഉയർന്ന് പൊങ്ങുന്നതുവരെയുണ്ട്. ബിജിലി, കോംബോ, ഫ്ലാഷ്, സ്‌മോക്ക്, പെൻസിൽ, ഷോട്ടുകൾ, കളർ കോൺ, സ്പ്ലിറ്റ് റോക്കറ്റ് എന്നിങ്ങനെ നീളുന്നു പടക്കങ്ങളുടെ ലിസ്റ്റ്. അഞ്ചുനില കെട്ടിടത്തിന്റെ ഉയരത്തിൽ പൊങ്ങി പൊട്ടുന്ന ഷോട്ടിനും കമ്പിത്തിരിക്കും ചക്രത്തിനും പൂക്കുറ്റിക്കുമാണ് ഡിമാൻഡ് കൂടുതൽ. വിവിധ എണ്ണം പടക്കങ്ങൾ അടങ്ങിയ 350, 500 രൂപയുടെ ഗിഫ്റ്റ് ബോക്‌സുകൾക്കും പ്രിയമേറെയാണ്.
ലേശം മധുരവും ആവാം
പടക്കങ്ങൾപോലെതന്നെ ഒഴിച്ചുകൂടാനാവാത്തതാണ് മധുരവും. ദീപാവലി സ്വീറ്റ്‌സ് എന്ന പേരിൽ ഒരു ശ്രേണി തന്നെയുണ്ട്. ഹൽവ, ലഡു, ജിലേബി, വിവിധതരം പേട, ബർഫി, ഗുലാബ് ജാമുൻ, കേസരി, ഖീർ, സോൻ പാപ്പ്ടി, രസഗുള തുടങ്ങിയവ വിപണിയിൽ സുലഭമാണ്. ലഡു, ജിലേബി, ബർഫി, പേട എന്നിവയ്ക്കാണ് ആവശ്യക്കാരേറെ. ഇവയുടെ ഒരു പീസിന് 10 രൂപയാണ് വില. 10 ഇനം മധുരപലഹാരങ്ങളുടെ ഓരോ പീസ് വീതമടങ്ങിയ ദീപാലി ബോക്സിന് 100 രൂപയാണ് വില. ഇതിനുപുറമെ കിലോ അളവിലും ഓർഡർ അനുസരിച്ചും മധുര പലഹാരങ്ങൾ വിൽക്കുന്നുണ്ട്. 30 വിവിധ ഐറ്റങ്ങളടങ്ങിയ ഒരു കിലോയുടെ ബോക്‌സ് 360 രൂപയ്ക്ക് ലഭ്യമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |